നേരത്തെ 25 അടിയിലേറെ ഉയരത്തിൽ മണ്ണ് നിറച്ച് നിർമ്മിച്ച ഭാഗങ്ങളാണ് ഇപ്പോൾ പൊളിച്ചുനീക്കുന്നത്. പകരം തൂണുകളിൽ നിൽക്കുന്ന ഫ്ലൈ ഓവറുകൾ വരും. മൈലക്കാട് നിലവിലുള്ള വയഡക്ടിൽ നിന്ന് കൊട്ടിയം ഭാഗത്തേക്ക് 120 മീറ്റർ നീളത്തിൽ പുതിയ ഫ്ലൈ ഓവർ വരും. മേവറത്തും നിലവിലുള്ള പാതയുടെ ഇരുവശത്തുമായി 80 മീറ്റർ വീതം നീളത്തിൽ നിർമ്മാണം നടത്തും. കടവൂരിൽ 440 മീറ്റർ നീളത്തിൽ ഫ്ലൈ ഓവർ നിർമ്മിക്കുന്നതിനും തീരുമാനമുണ്ട്.

കൊല്ലം: ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ നിർമ്മിച്ച ഉയരപ്പാതകൾ പൊളിച്ചുനീക്കുന്നു. മൈലക്കാട്, മേവറം, കടവൂർ എന്നിവിടങ്ങളിലാണ് മണ്ണുപരിശോധനയിൽ ബലക്ഷയം കണ്ടെത്തിയതിനെത്തുടർന്ന് നിർമ്മാണരീതി മാറ്റി ഫ്ലൈ ഓവറുകൾ നിർമ്മിക്കാൻ തീരുമാനിച്ചത്. ഏകദേശം 90 കോടി രൂപയുടെ അധിക ചെലവിലാണ് പുതിയ നിർമ്മാണം നടക്കുക. മൈലക്കാട് ഭാഗത്ത് പാതയുടെ നിർമ്മാണം അവസാനഘട്ടത്തിൽ എത്തിയപ്പോൾ മണ്ണ് ഇടിഞ്ഞതാണ് അധികൃതരെ മാറി ചിന്തിപ്പിച്ചത്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ ചതുപ്പ് പ്രദേശമായ ഇവിടങ്ങളിൽ മണ്ണിന് ഭാരം താങ്ങാനുള്ള ശേഷിയില്ലെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് തിരുവനന്തപുരം റീജിയണൽ ഓഫീസിൽ നിന്നുള്ള ശുപാർശ ദേശീയപാത അതോറിറ്റി അംഗീകരിക്കുകയായിരുന്നു.

നേരത്തെ 25 അടിയിലേറെ ഉയരത്തിൽ മണ്ണ് നിറച്ച് നിർമ്മിച്ച ഭാഗങ്ങളാണ് ഇപ്പോൾ പൊളിച്ചുനീക്കുന്നത്. പകരം തൂണുകളിൽ നിൽക്കുന്ന ഫ്ലൈ ഓവറുകൾ വരും. മൈലക്കാട് നിലവിലുള്ള വയഡക്ടിൽ നിന്ന് കൊട്ടിയം ഭാഗത്തേക്ക് 120 മീറ്റർ നീളത്തിൽ പുതിയ ഫ്ലൈ ഓവർ വരും. മേവറത്തും നിലവിലുള്ള പാതയുടെ ഇരുവശത്തുമായി 80 മീറ്റർ വീതം നീളത്തിൽ നിർമ്മാണം നടത്തും. കടവൂരിൽ 440 മീറ്റർ നീളത്തിൽ ഫ്ലൈ ഓവർ നിർമ്മിക്കുന്നതിനും തീരുമാനമുണ്ട്.

മേവറത്ത് തോടിന് മുകളിൽ മണ്ണിട്ട് ഉയർത്തിയ ഭാഗം ഏകദേശം 200 മീറ്ററോളം ഇതിനോടകം പൊളിച്ചുനീക്കി കഴിഞ്ഞു. ഇവിടെ പൈലിംഗ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ചാത്തന്നൂർ, കൊട്ടിയം, അയത്തിൽ, കല്ലുംതാഴം എന്നിവിടങ്ങളിലും സമാനമായ രീതിയിൽ ഫ്ലൈ ഓവറുകൾ വേണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും എൻ.എച്ച്.എ.ഐ ഇത് അംഗീകരിച്ചിട്ടില്ല. ചാത്തന്നൂരിലെ ഉയരപ്പാത സുരക്ഷിതമാണെന്ന് പാലക്കാട് ഐ.ഐ.ടിയിലെ വിദഗ്ധ സംഘം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കൊട്ടിയത്ത് ഇതിനോടകം ഗതാഗതം ആരംഭിക്കുകയും ചെയ്തു. ചാത്തന്നൂരിൽ ഫ്ലൈ ഓവർ പ്രായോഗികമല്ലെന്ന് പ്രോജക്ട് ഡയറക്ടർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.