ഷിംല: ഹിമാചൽ പ്രദേശിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ ഒരാൾക്ക് പരിക്ക്. പലയിടങ്ങളിലായി ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ സത്ലജ് നദിക്ക് കുറുകെയുള്ള പാലം വെള്ളത്തിൽ മുങ്ങി. സൈന്യത്തിന്റെ നേതൃത്വത്തിൽ അവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണവും മരുന്നും എത്തിച്ചു നൽകിയിട്ടുണ്ട്.
മിന്നൽ പ്രളയത്തിൽ ഷിംല, ലാഹോൾ സ്പിതി എന്നീ ജില്ലകളിലെ നിരവധി പാലങ്ങൾ ഒലിച്ചുപോയതായാണ് വിവരം. വെള്ളപ്പൊക്കത്തെ തുടർന്ന് രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 325ഓളം റോഡുകൾ അടച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ ഗാൻവി റാവിനിലെ ഒരു പോലീസ് ഔട്ട്സ്പോട്ടും ഒലിച്ചുപോയിട്ടുണ്ട്.
ഷിംലയിൽ കനത്ത മഴയെ തുടർന്ന് ബസ് സ്റ്റാൻഡും കടകളും തകർന്നു. പ്രദേശത്തെ രണ്ട് പാലങ്ങൾ ഒലിച്ചുപോയതോടെ കുട്ട്, ക്യാവ് പഞ്ചായത്തുകൾ ഒറ്റപ്പെട്ടു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ആദിവാസി മേഖലയായ ലഹൗൾ, സ്‌പിതി ജില്ലയിലെ കർപന്ത്, ചാംഗുട്ട്, ഉദ്ഗോസ് നാല എന്നിവിടങ്ങളിലും വെള്ളപ്പൊക്കത്തിൽ രണ്ട് പാലങ്ങൾ ഒലിച്ചുപോവുകയും കൃഷിഭൂമികൾക്ക് നാശനഷ്ടം ഉണ്ടാവുകയും ചെയ്തു.
ALSO READ:
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കുളു ജില്ലയിലെ ശ്രിഖണ്ഡ് ഹില്ലിൽ മേഘവിസ്ഫോടനമുണ്ടായത്. ഇതേതുടർന്ന് ബാഗിപുൾ മാർക്കറ്റ് ഉടൻ തന്നെ ഒഴിപ്പിച്ചു. മലയിടുക്കിന്റെ തീരങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് വിവരം. മിന്നൽ പ്രളയത്തിൽ വിവിധ പ്രദേശങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നണ്ടെന്നാണ് വിവരം. സൈന്യത്തിൻ്റെ നേത്യത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. മാനുഷിക സഹായ ദുരന്ത നിവാരണ (എച്ച്ഡിആർ) സംഘം പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
