തിരുവനന്തപുരം: അക്വാഫിറ്റ് നീന്തല്‍ പരിശീലന പദ്ധതിയിലൂടെ ആദ്യ ഘട്ടത്തില്‍ 14000 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന ‘അക്വാഫിറ്റ്’ നീന്തല്‍ പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോര്‍ജ് അക്വാട്ടിക് കോംപ്ലക്സില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളം നദികളും പുഴകളും ജലാശയങ്ങളും ഏറെയുള്ള സംസ്ഥാനമായതിനാല്‍ നീന്തല്‍ അറിയുക എന്നത് കായികപരമായ കഴിവ് മാത്രമല്ല, ജീവന്‍രക്ഷാ നൈപുണ്യം കൂടിയാണെന്ന് മന്ത്രി പറഞ്ഞു. മികച്ച വ്യായാമമായ നീന്തല്‍ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും ശരീരത്തിന്റെ സമഗ്ര ആരോഗ്യത്തിനും സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.

നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലുമായി 14,000 വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുകയാണ് ലക്ഷ്യം. ഓരോ ജില്ലയിലും ആയിരം കുട്ടികള്‍ക്ക് പരിശീലനം ലഭ്യമാക്കും. സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളിലെ അനുയോജ്യമായ നീന്തല്‍ക്കുളങ്ങളില്‍ പരിശീലനം നല്‍കും. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. നീന്തല്‍ പരിശീലനത്തിലൂടെ അപകടങ്ങള്‍ കുറയ്ക്കുന്നതിനൊപ്പം മികച്ച നീന്തല്‍ താരങ്ങളെ വളര്‍ത്തിയെടുക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും. നീന്തല്‍ അഭ്യസിച്ചവര്‍ മറ്റുള്ളവരെയും പരിശീലിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിലൂടെ സമൂഹത്തില്‍ ജലസുരക്ഷയെക്കുറിച്ചുള്ള അവബോധം കൂടുതല്‍ ശക്തിപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യം-ദേവസ്വം മന്ത്രി കെ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ്-യുവജനക്ഷേമ മന്ത്രി ഒ.ജെ ജനീഷ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, കായിക-യുവജനകാര്യ ഡയറക്ടര്‍ ഡോ. റെജിന്‍ എംസി, അഡീഷണല്‍ ഡയറക്ടര്‍ ഡോ. സിഎസ് പ്രദീപ്, ഒളിമ്പ്യന്‍ പിആര്‍. ശ്രീജേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഡി സജിത്ത് ബാബു സ്വാഗതവും പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സന്തോഷ് സി.എ നന്ദിയും രേഖപ്പെടുത്തി.