കൊല്ലം: ആറാം ക്ലാസ് വിദ്യാർത്ഥികളായ സഹോദരങ്ങളെ ഹോസ്റ്റലിൽ വച്ച് ക്രൂരമായി മർദിച്ചതായി പരാതിയ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് മർദനം. കൊല്ലം പുനലൂരിലെ ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിനെതിരെ ആണ് പരാതി നൽകിയത്. രക്ഷിതാക്കളുടെ പരാതിയിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം. ഏകദേശം മുപ്പതോളം കുട്ടികളാണ് ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിൽ പഠിക്കുന്നത്. അവധിക്കാലം ആയതിനാൽ ഭൂരിഭാഗം കുട്ടികളും വീട്ടിലേക്ക് മടങ്ങിയിരുന്നു. മൂന്ന് വിദ്യാർത്ഥികളാണ് ഹോസ്റ്റലിൽ ഉണ്ടായിരുന്നത്. ഇതിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെയാണ് പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് മർദിച്ചത്.
പാചകക്കാരന്റെ അഞ്ഞൂറ് രൂപ കാണാനില്ലെന്നും ആറാം ക്ലാസുകാരനായ വിദ്യാർത്ഥി പണം എടുത്തുവെന്നും ആരോപിച്ചാണ് മർദിച്ചത്. ഹോസ്റ്റർ വാർഡനും പാചകക്കാരനും ചേർന്ന് കുട്ടിയെ കയറിൽ കെട്ടി തൂക്കി മർദിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് വീട്ടിൽ വിളിച്ച് പറഞ്ഞ് കുട്ടികളെ രക്ഷിതാക്കളോടൊപ്പം അയച്ചു.
വീട്ടിൽ വന്ന ശേഷമാണ് മർദിച്ച കാര്യം കുട്ടികൾ രക്ഷിതാക്കളോട് പറഞ്ഞത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകി. തുടർന്ന് പുനലൂർ ആശുപത്രിയിൽ എത്തിച്ച് കുട്ടിയുടെ വൈദ്യപരിശോധന നടത്തി, പ്രതികളെ കസ്റ്റഡിയിലെടുത്തു. ബുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ബിഎൻഎസ് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
