ടാറിങ് പൂര്‍ത്തിയാക്കി റോഡ് ഗതാഗതത്തിനായി വൈകാതെ തുറന്നുകൊടുക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. തിരക്കേറിയ ഭാഗങ്ങളിലൊന്നാണ് എരമല്ലൂര്‍, ദേശീയപാത തുറക്കുന്നതോടെ ഈ ഭാഗത്തുള്ള യാത്ര സുഗമമായി നടക്കുമെന്ന് യാത്രക്കാര്‍ പറയുന്നു. നിലവിലുള്ള കൊച്ചി-ആലപ്പുഴ ദേശീയപാതയ്ക്ക് മുകളിലൂടെയാണ് അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ കടന്നുപോകുന്നത്.

കൊച്ചി: യാത്രക്കാര്‍ ഏറെ നാളായി കാത്തിരിക്കുന്ന പാതകളിലൊന്നാണ് അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ. ദേശീയ പാതയിലെ എരമല്ലൂര്‍ ഭാഗത്തെ ടാറിങ് ജോലികള്‍ കാരണം മണിക്കൂറുകളോളം അരൂര്‍ കുമ്പളം പാലത്തിലും സംസ്ഥാന പാതയിലും ഗതാഗതക്കുരുക്ക് രൂപ്പെട്ടിരുന്നു. അരൂര്‍ ക്ഷേത്രം കവല മുതല്‍ ബൈപാസ് വരെയുള്ള ഭാഗത്തായിരുന്നു ടാറിങ്.

ടാറിങ് പൂര്‍ത്തിയാക്കി റോഡ് ഗതാഗതത്തിനായി വൈകാതെ തുറന്നുകൊടുക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. തിരക്കേറിയ ഭാഗങ്ങളിലൊന്നാണ് എരമല്ലൂര്‍, ദേശീയപാത തുറക്കുന്നതോടെ ഈ ഭാഗത്തുള്ള യാത്ര സുഗമമായി നടക്കുമെന്ന് യാത്രക്കാര്‍ പറയുന്നു. നിലവിലുള്ള കൊച്ചി-ആലപ്പുഴ ദേശീയപാതയ്ക്ക് മുകളിലൂടെയാണ് അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ കടന്നുപോകുന്നത്.

അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ

ആറുവരി പാതയാണ് അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ. അരൂര്‍ ജങ്ഷന്‍ മുതല്‍ തുറവൂര്‍ ജങ്ഷന്‍ വരെ 13-13.15 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പാത. ഒറ്റത്തൂണില്‍ തീര്‍ക്കുന്ന പാത എന്നൊരു പ്രത്യേകത കൂടി ഈ റോഡിനുണ്ട്. റോഡിന്റെ മധ്യഭാഗത്തായാണ് ഒറ്റത്തൂണ്‍. അരൂരിനും എഴുപുന്നയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് എരമല്ലൂര്‍, ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് പതിവ് കാഴ്ചയും.

എരമല്ലൂരിലാണ് പ്രധാന ടോള്‍ പ്ലാസ നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കൊച്ചിയില്‍ നിന്നും ആലപ്പുഴയിലേക്കും അതിന് പുറത്തേക്കും പോകുന്ന ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ടാണ് ദേശീയപാത 66 ലെ ഏറ്റവും തിരക്കേറിയ ജങ്ഷനായ എരമല്ലൂരില്‍ ടോള്‍ പ്ലാസ ഒരുക്കുന്നത്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായെങ്കിലും ഇപ്പോഴും ഉദ്ഘാടനം എന്നായിരിക്കും എന്ന കാര്യം അനിശ്ചിതത്വത്തിലാണ്. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഓരോ ഘട്ടത്തിലും വിവിധ തരത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടതായി വന്നിരുന്നു. പാതയുടെ നിര്‍മാണ ജോലികള്‍ കുറേയേറെ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ ശേഷിക്കുന്ന ജോലികള്‍ ആരംഭിക്കാന്‍ പിന്നെയും കാലതാമസം നേരിട്ടു.

എരമല്ലൂര്‍ മേഖലയില്‍ നേരത്തെ പാതയുടെ കാര്യത്തില്‍ വലിയ അനിശ്ചിതത്വങ്ങള്‍ ഉണ്ടായിരുന്നു. പാതയ്ക്ക് സമീപം ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചത്, നിര്‍മാണത്തിലെ അപാകതകള്‍ ചര്‍ച്ചയിലേക്ക് എത്തിച്ചു. 2025 നവംബറിലാണ് എരമല്ലൂരിനടുത്ത് വെച്ച് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ തകര്‍ന്നുവീണ് പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചത്. ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും അവതാളത്തിലായി.

പാത എന്ന് തുറക്കും?

അരൂരില്‍ നിന്ന് തുറവൂര്‍ തെക്കുവരെ പോകുന്ന ഈ പാത കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിലേക്കുള്ള ഗതാഗത സൗകര്യം എളുപ്പമുള്ളതാക്കുന്നതാണ്. നിര്‍മാണം പൂര്‍ത്തിയാക്കി പാത തുറന്നാല്‍ പിന്നെ ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള യാത്ര അതിവേഗത്തിലാകും.

2023 ഫെബ്രുവരി ഒന്നാം തീയതിയാണ് പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 1668.50 കോടിയാണ് നിര്‍മാണ ചെലവെന്നാണ് കരാറില്‍ പറയുന്നത്. എന്നാല്‍ ഈ പദ്ധതിയുടെ ആകെ ചെലവ് 2,427.21 കോടിയാണ്. 2026 ജനുവരി 31ന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പ്രതീക്ഷതിലും വൈകി.

ജനുവരിയില്‍ നടന്നില്ലെങ്കിലും ഉദ്ഘാടനം പിന്നീട് ഏപ്രില്‍ മാസത്തിലേക്ക് നീട്ടി. എന്നാല്‍ അവിടെയും രക്ഷയുണ്ടായില്ല. ഡിസൈനില്‍ വരുത്തിയ മാറ്റം കാരണം നടപടിക്രമങ്ങള്‍ വൈകിയതാണ് കാരണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നാണ് നിലവില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത്.