ജോമോൻ

കൊച്ചി: സ്വകാര്യ ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ശല്യംചെയ്ത കേസില്‍ പ്രതി പിടിയില്‍. കൂവപ്പടി കാരാട്ട്പള്ളിക്കര പൂപ്പാനി പൂണോളി വീട്ടില്‍ ജോമോനെ(38)യാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലം-മൂവാറ്റുപുഴ റൂട്ടില്‍ ഓടുന്ന ബസില്‍ ഇയാള്‍ സ്ഥിരമായി വിദ്യാര്‍ഥികളെ ശല്യപ്പെടുത്തിയിരുന്നു. ദുരനുഭവം ഉണ്ടായ ഒരു വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

സ്‌കൂള്‍ സമയത്ത് തിരക്കുള്ള ബസില്‍ കയറി ഇയാള്‍ വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തുന്നത് പതിവായിരുന്നു. ബസില്‍ സ്ഥിരമായി ശല്യം ചെയ്യാറുണ്ടെന്ന് വിദ്യാര്‍ഥിനികള്‍ പോലീസിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരേ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. വിദ്യാര്‍ഥിനി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ടീമുകളായിത്തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പെരുമ്പാവൂര്‍ ഭാഗത്തുനിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അതേസമയം, സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് ബസ് ജീവനക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇക്കാര്യത്തില്‍ അലംഭാവം ഉണ്ടായാല്‍ ബസ് ജീവനക്കാരെ പ്രതി ചേര്‍ക്കുകയും പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

ഇന്‍സ്‌പെക്ടര്‍ പിടി ബിജോയ്, എസ്.ഐ.മാരായ ഷാഹുല്‍ ഹമീദ്, ആല്‍ബിന്‍ സണ്ണി, സീനിയര്‍ സി.പി.ഒ.മാരായ സ്വരാജ്, നിയാസ്, ഷിയാസ്,അമ്പിളി കുഞ്ഞുമോന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.