തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങള്‍ തീര്‍ത്ത പ്രതിബന്ധങ്ങളെ അതിജീവിച്ച മലയാളി ഗ്രാമ-നഗര വ്യത്യാസമില്ലാതെ വീണ്ടുമൊരു ഓണത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ്. സര്‍ക്കാരും സംഘടനകളുമെല്ലാം ഓണം പൊടിപൊടിക്കാനുള്ള മല്‍സരാവേശത്തിലാണ്. നിറവിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒത്തൊരുമയുടെയും മാത്രമല്ല പങ്കുവയ്ക്കലിന്റെ പ്രതീകം കൂടിയാണ് ഓണം. ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് ഉള്ളത് പകര്‍ന്നു നല്‍കുന്നിടത്താണ് ഓണം നല്‍കുന്ന നന്‍മയുടെ സന്ദേശം. ഈ നന്‍മയാണ് ഇത്തവണത്തെ ഓണത്തിന് തിരുവനന്തപുരം നഗരസഭയിലെ കണ്ണമ്മൂല വാര്‍ഡില്‍ കണ്ട വേറിട്ട ഓണവിശേഷം. അര്‍ഹരായ 500 കുടുംബങ്ങള്‍ക്ക് വിപുലമായ ഓണക്കിറ്റ് സമ്മാനിച്ച് മാതൃക കാട്ടിയിരിക്കുകയാണ് കണ്ണമ്മൂല നഗരസഭ വാര്‍ഡ്. ഇതിനുള്ള ധനസമാഹരണത്തില്‍ പങ്കാളികളായത് ആ വാര്‍ഡിലെ തന്നെ നന്‍മയുള്ള നിവാസികളാണെന്നതും ശ്രദ്ദേയമാണ്. സഹൃദയരായ വാര്‍ഡിലെ 426-ലധികം പേര്‍ മനം നിറഞ്ഞ് നല്‍കിയ 11 ലക്ഷത്തോളം രൂപ സമാഹരിച്ചാണ് അര്‍ഹരായ 500 കുടുംബങ്ങളിലേക്ക് സമൃദ്ധമായി ഓണം ആഘോഷിക്കാനുള്ള അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ 2500 രൂപയോളം വിലയുള്ള ഓണക്കിറ്റ് സമ്മാനിച്ചത്.

‘ഒന്നിച്ചോണം നല്ലോണം’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയുടെയും കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരന്‍ നിര്‍വഹിച്ചു. നന്‍മയുള്ള ഒരുകൂട്ടം മനുഷ്യരുടെ പിന്തുണയോടെയാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കാന്‍ കഴിഞ്ഞതെന്ന് ചടങ്ങില്‍ അദ്ധ്യത വഹിച്ച വാര്‍ഡ് കൗന്‍സിലറും നഗരസഭാ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാനുമായ പാറ്റൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരം നഗരസഭ മേയര്‍ അഡ്വ: വിവി രാജേഷ് മുഖ്യാതിഥിയായി. നഗരസഭ കൗണ്‍സില്‍ എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പേട്ട വാര്‍ഡ് കൗന്‍സിലറുമായ എസ്.പി ദീപക് ആശംസകള്‍ പങ്കുവച്ചു. ‘ഒന്നിച്ചോണം നല്ലോണം’ പരിപാടിയുടെ കോ-ഓഡിനേറ്റര്‍ അഡ്വ: വിമല്‍ ജോസ് സ്വാഗതവും കണ്‍വീനര്‍ ഡോ: ടി സുരേഷ് നന്ദിയും പറഞ്ഞു. തുടർന്ന് ‘വോയിസ് ഓഫ് കണ്ണമ്മൂല’ അവതരിപ്പിച്ച ഗാനമേള വേറിട്ട അനുഭവമായി. പാറ്റൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഒന്നിച്ചോണം നല്ലോണം’ ജനകീയ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
