ഒറ്റപ്പെട്ടയിടങ്ങളിൽ ചില അവസരങ്ങളിൽ നേരിയതോ ശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. കേരളത്തിലെ വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയ്ക്ക് പെട്ടെന്നാണ് ശമനമുണ്ടായത്. സംസ്ഥാനത്ത് പരക്കെ മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതോടെ പകൽ സമയങ്ങളിൽ വീണ്ടും വെയിലും ചൂടും അനുഭവപ്പെടാൻ തുടങ്ങിയിരിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും കുറഞ്ഞതായി കാലാവസ്ഥ വകുപ്പിൻ്റെ സൂചന. നിലവിൽ സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എല്ലാ ജില്ലയിലും ​ഗ്രീൻ അലർട്ട് തുടരുകയാണ്. എങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ചില അവസരങ്ങളിൽ നേരിയതോ ശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. കേരളത്തിലെ വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയ്ക്ക് പെട്ടെന്നാണ് ശമനമുണ്ടായത്. സംസ്ഥാനത്ത് പരക്കെ മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതോടെ പകൽ സമയങ്ങളിൽ വീണ്ടും വെയിലും ചൂടും അനുഭവപ്പെടാൻ തുടങ്ങിയിരിക്കുന്നു.

ജൂലൈ മാസം രണ്ടാമത്തെ ആഴ്ച്ച പിന്നിട്ടിട്ടും സംസ്ഥാനത്ത് വേണ്ടത്ര മഴ ലഭിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ജൂലൈ പകുതിയോടെ മഴ ശക്തമാകേണ്ട സമയത്താണ് ഈ അപ്രതീക്ഷിത മാറ്റം. മിക്ക ജില്ലകളിലും പകലും രാത്രിയും ഒരുപോലെ ചൂടാണ് അനുഭവപ്പെടുന്നത്. ഇപ്പോഴത്തെ കാലാവസ്ഥ വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത. ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചുവെങ്കിലും, കേരളത്തിൽ മഴയ്ക്കുള്ള സാധ്യത വളരെ കുറവാണ്. ചില പ്രദേശങ്ങളിൽ അന്തരീക്ഷം മേഘാവൃതമായിരിക്കും. എങ്കിലും ചൂടാണ് അനുഭവപ്പെടുന്നത്.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ നിന്നും കേരള തീരത്തേക്ക് വീശുന്ന പടിഞ്ഞാറൻ കാറ്റിന്റെ വേഗത കുറഞ്ഞതാണ് നിലവിൽ മഴ കുറയാൻ കാരണമായി കാലാവസ്ഥ വക്പ്പു പറയുന്നത്. ബം​ഗാൾ ഉൾക്കടലിൽ മുമ്പ് രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയുടെ ശക്തി കുറഞ്ഞതും മഴ കുറയാൻ കാരണമായിട്ടുണ്ട്.

കർക്കിടകത്തിൽ മഴ കൂടുമോ?

നാളെ മലയാള മാസം കർക്കിടകം ഒന്നാണ്. പണ്ടുകാലത്ത് പേമാരി തകർത്ത് പെയ്യുന്ന മാസമായിരുന്നു കർക്കിടകം. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലം കഴിഞ്ഞ കുറച്ച് വർഷങ്ങളായി കർക്കിടക മാസത്തിൽ മഴയുടെ ലഭ്യത വളരെ കുറവാണ്. നിലവിൽ ലഭിക്കേണ്ട കാലവർഷം വളരെ കുറവായതിനാൽ വരും ദിവസങ്ങളിൽ അതായത് കർക്കികത്തിൽ മഴ ലഭിക്കുമോ എന്നതാണ് മലയാളികളുടെ പ്രതീക്ഷ. നിലവിൽ വരും ദിവസങ്ങളിൽ മഴയ്ക്കുള്ള യാതൊരു സൂചനയും കാലാവസ്ഥ വകുപ്പിൻ്റെ ഭാ​ഗത്ത് നിന്നുണ്ടായിട്ടില്ല. എന്നിരുന്നാലും കാലാവസ്ഥ വ്യതിയാനം നിലവിലെ മുന്നറിയിപ്പുകളിൽ മാറ്റത്തിന് കാരണമായേക്കാം.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം

വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായി ഇന്നലെ നിലനിന്നിരുന്ന ചക്രവാത ചുഴി വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, വടക്കൻ ഒഡീഷ – പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായി ഒരു ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇത് ശക്തി കൂടിയ ന്യൂനമർദ്ദമായി മാറാനും, വടക്കൻ ഒഡീഷയ്ക്കും പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങൾക്കും കുറുകെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.

ഇതുമൂലം കേരളത്തിൽ ജൂലൈ 19 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇന്നും നാളെയും കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉയർന്ന താപനില സാധാരണയേക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുണ്ട്.