എറണാകുളം: കൊച്ചിയിലെ കതൃക്കടവില്‍ പ്രവര്‍ത്തിക്കുന്ന അല്‍ റീം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കണ്ടെത്തല്‍. ആരോഗ്യ വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയ പതിനഞ്ചോളം പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ ഇപ്പോള്‍ മൂന്ന് പേര്‍ക്കാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ ഷാഹിര്‍ഷാ ആണ് ഇക്കാര്യം അറിയിച്ചത്.

എറണാകുളം ജില്ലയിലെ മലയിടംതുരുത്ത്, നെട്ടൂര്‍, പൊന്നുരുന്നി സ്വദേശികളിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടത്തിയിരിക്കുന്നത്. സംഭവത്തില്‍ അല്‍ റീം ഹോട്ടലിനെതിരെ പോലീസ് കേസെടുക്കുകയും ഹോട്ടലില്‍ പരിശോധന നടത്തുകയും ചെയ്തു. ഈ ഹോട്ടലില്‍ നിന്ന് നേരത്തെ ഭക്ഷണം കഴിച്ചവരില്‍ 8 പേര്‍ കൂടി കടവന്ത്രയിലെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കുകയും സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് ശേഖരിച്ച സാംപിളുകല്‍ തുടര്‍ പരിശോധനക്കായി അയച്ചിരിക്കുകയാണ്.

കുഴിമന്തിയ്ക്ക് പേര് കേട്ട ഹോട്ടല്‍ ശൃംഖലയാണ് അല്‍ റീം. എറണാകുളത്തും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലുമെല്ലാം ഇവര്‍ക്ക് ഹോട്ടലുകള്‍ ഉണ്ട്. മയോണൈസില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത് എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. മയോണൈസ് കഴിക്കാതിരുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായില്ല എന്നും അറിയുന്നു. ഏകദേശം അമ്പതോളം പേര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടത്. ഹോട്ടലിന്റെ വീഴചയല്ല വിതരണം ചെയ്യുന്ന കുടിവെള്ളത്തിലെ പ്രശ്‌നമാണ് ഇതിന് കാരണം എന്ന് വ്യാപാരി പ്രതിനിധികള്‍ ആരോപിക്കുന്നു.