കേരളത്തയാകെ പിടിച്ചുലച്ച നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ 61-കാരനായ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ജൂലൈ 15-നാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുക. അഡീഷണൽ സെഷൻസ് ജഡ്ജി കെന്നത്ത് ജോർജാണ് ചെന്താമര കുറ്റക്കാരനാണെന്ന വിധി പ്രസ്താവിച്ചത്.

യാതൊരു കുറ്റബോധവുമില്ലാതെയാണ് ചെന്താമര കോടതിയുടെ വിധി കേട്ടത്. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ‘ഒന്നും പറയാനില്ല, എന്നെ തൂക്കിക്കൊന്നോളൂ’ എന്നാണ് ചെന്താമര മറുപടി പറഞ്ഞത്.

നെന്മാറ സ്വദേശിയായ സുധാകരന്റെ ഭാര്യ സജിതയെ 2019-ൽ തന്റെ ദാമ്പത്യ പ്രശ്നങ്ങൾക്ക് കാരണക്കാരിയെന്ന് ആരോപിച്ചാണ് ചെന്താമര കൊലപ്പെടുത്തിയത്. ആ കേസിൽ 2025 ജനുവരിയിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു. ഇരട്ടക്കൊലപാതകത്തിന് തൊട്ടുപിന്നാലെ പോലീസ് ചെന്താമരയെ പിടികൂടുകയും പിന്നീട് മലമ്പുഴ സബ് ജയിലിൽ പാർപ്പിക്കുകയും ചെയ്തിരുന്നു.

സജിത വധക്കേസിൽ കോടതി ഇയാൾക്ക് നേരത്തെ തന്നെ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചതാണ്. ഇരട്ടക്കൊലപാതകക്കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ 81 സാക്ഷികളെ വിസ്തരിക്കുകയും 28 തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. വിചാരണയ്ക്കിടെ ചെന്താമരയുടെ ബന്ധുക്കളായ നാലു പേർ കൂറുമാറിയിരുന്നു.