പിറവത്ത് പുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ ഏഴ് വയസ്സുകാരിയുടെ മൃതദേഹവും കണ്ടെത്തി. കുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. പെൺകുട്ടിയുടെ അമ്മയായ വിജി (കാഴ്ചപരിമിതിയുള്ള സ്ത്രീ), രണ്ട് വയസ്സുകാരനായ മകൻ എന്നിവരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച വൈകുന്നേരമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് നാരായണന്റെ മൃതദേഹം ശനിയാഴ്ചയും കണ്ടെടുത്തിരുന്നു. എന്നാൽ പെൺകുട്ടിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ വരെ നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.

ശനിയാഴ്ച മുതൽ പോലീസും ഫയർ ആൻഡ് റെസ്ക്യൂ സർവീസും സംയുക്തമായി പെൺകുട്ടിക്കായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും മതൃദേഹം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഞായറാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ച ഉദ്യോഗസ്ഥർ, പിന്നീട് പിറവത്തിന് സമീപമുള്ള പുഴയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വെള്ളിയാഴ്ച രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ തുടരന്വേഷണത്തിൽ കോതമംഗലത്തെ ഒരു വാടക വീട്ടിൽ താമസിക്കുന്ന വിജിയും മകനുമാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇവരുടെ വിവരങ്ങൾ സ്ഥിരീകരിച്ചതോടെയാണ് കാണാതായ നാരായണനും മകൾക്കുമായി പോലീസ് തെരച്ചിൽ തുടങ്ങിയത്. പാലക്കാട് സ്വദേശിയായ നാരായണൻ കുടുംബത്തോടൊപ്പം കോതമംഗലത്തെ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

വീടിന്റെ വാടക നൽകാൻ സാധിക്കാത്തതിനെ തുടർന്ന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് നാരായണനും കുടുംബവും അടുത്തിടെ കോതമംഗലം പോലീസിനെ സമീപിച്ചിരുന്നു. ഇവരുടെ അഭ്യർത്ഥനയെ തുടർന്ന് പോലീസ് ഇവർക്ക് മറ്റൊരു താമസസൗകര്യം ഏർപ്പാടാക്കി നൽകുകയും ഞായറാഴ്ച കുടുംബം ഈ വീട്ടിലേക്ക് താമസം മാറാൻ നിശ്ചയിച്ചിരിക്കുകയുമായിരുന്നു. ഇതിനിടെ വ്യാഴാഴ്ച പിറവത്തെ ഒരു റെസ്റ്റോറന്റിൽ നിന്ന് ഈ കുടുംബം ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.