തിരുവനന്തപുരം: ബജറ്റില്‍ സുപ്രധാന ചുവടുമായി വിഡി സതീശന്‍ സര്‍ക്കാര്‍. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതിയ്ക്കായി തുക വകയിരുത്തി. പദ്ധതി നടപ്പാക്കുന്നതിനായി 20 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഈ നഗരങ്ങളെയും മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

പദ്ധതിയുടെ നിര്‍മാണം വളരെ വേഗത്തില്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പദ്ധതിയുടെ പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇപ്പോള്‍ 20 കോടി രൂപ ബജറ്റില്‍ അനുവദിച്ചത്.

മുന്‍ സര്‍ക്കാരുകള്‍ കോഴിക്കോട്, തിരുവനന്തപുരം മെട്രോകള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവര്‍ക്ക് അതിന് സാധിച്ചില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരം മെട്രോ റെയിലിന്റെ പദ്ധതി രേഖ അടുത്തയാഴ്ചയോടെ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കാനിരിക്കെയാണ് പ്രഖ്യാപനം.

വരുന്നയാഴ്ചയോടെ തിരുവനന്തപുരം മെട്രോ പദ്ധതിയുടെ അന്തിമ പദ്ധതി രേഖ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. ഡല്‍ഹി മെട്രോ കോര്‍പ്പറേഷനാണ് വിശദമായ പദ്ധതി രേഖ തയാറാക്കിയത്. മന്ത്രിസഭ ഡിപിആര്‍ വിശകലനം ചെയ്തതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍.

പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി കഴിഞ്ഞാല്‍ അന്തിമ അനുമതിയ്ക്കായി കേന്ദ്ര പരിഗണനയ്ക്ക് അയക്കും. അന്തിമ അനുമതിയും ലഭിച്ചുകഴിഞ്ഞാല്‍ വെറും ആറ് മാസത്തിനുള്ളില്‍ മെട്രോ നിര്‍മാണം ആരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അധികൃതര്‍ പങ്കുവെക്കുന്നു.