ന്യൂഡൽഹി: യാത്രക്കാർക്ക് കൂടുതൽ ആശ്വാസമേകുന്ന പുതിയ പദ്ധതിയുമായി എയർ ഇന്ത്യ. ആഭ്യന്തര റൂട്ടുകളിൽ കുറഞ്ഞ നിരക്കിലുള്ള ‘ബേസിക് ഫെയർ’ കാറ്റഗറിയാണ് എയർ ഇന്ത്യ പുതുതായി അവതരിപ്പിരിക്കുന്നത്. വിമാന സർവീസ് കൂടുതൽ ചിലവ് കുറഞ്ഞതാക്കുന്നതിൻ്റെ ഭാഗമായാണ് ഈ പുതിയ തീരുമാനം. എന്നാൽ ഈ വിഭാഗത്തിൽ ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് വിമാനത്തിൽ ലഭിച്ചിരുന്ന സൗജന്യ ഭക്ഷണം ലഭ്യമാകില്ല. വർധിച്ചുവരുന്ന പ്രവർത്തന ചിലവുകൾ നിയന്ത്രിക്കുന്നതിനും അതോടൊപ്പം കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ യാത്രക്കാരെ ആകർഷിക്കുന്നതിനുമാണ് എയർ ഇന്ത്യ ഈ പുതിയ കാറ്റഗറി അവതരിപ്പിച്ചിരിക്കുന്നത്.

നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ഫെയർ പാക്കേജ് കമ്പനി നടപ്പിലാക്കുന്നത്. അതിനാൽ തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിൽ മാത്രമേ ബേസിക് ഫെയർ ലഭ്യമാകു. സൗജന്യ ഭക്ഷണം ഉൾപ്പെടെയുള്ള നിലവിലെ വാല്യൂ, ക്ലാസിക്, ഫ്ലെക്സ് എന്നീ മൂന്ന് നിരക്കുകളിലുള്ള ടിക്കറ്റുകൾ തുടർന്നും ലഭ്യമായിരിക്കും. കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ബേസിക് ഫെയർ പ്രയോജനപ്പെടുത്താം. ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് സൗജന്യ ഭക്ഷണം ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഫെയർ പാക്കേജ് കൊണ്ടുവരുന്നത്.

എക്കണോമി ക്ലാസ് യാത്രക്കാർക്ക് മാത്രമായിരിക്കും ഈ നിരക്ക് ലഭ്യമാകുക.15 കിലോഗ്രാം വരെയുള്ള ചെക്കിൻ ലഗേജും, 7 കിലോഗ്രാം വരെയുള്ള കാബിൻ ബാഗേജും ഈ വിഭാഗത്തിൽ അനുവദിക്കും. സൗജന്യ ഭക്ഷണത്തിന് പകരം ചായയോ, കാപ്പിയോ ആയിരിക്കും യാത്രക്കാർക്ക് ലഭിക്കുക. ഇനി ഭക്ഷണം ആവശ്യമുണ്ടെങ്കിൽ വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് വരെ പണം നൽകി ഓർഡർ ചെയ്യാൻ സാധിക്കും. നിലവിൽ എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, കസ്റ്റമർ കെയർ സെൻ്റർ, എയർപോർട്ട് ടിക്കറ്റിംഗ് ഓഫീസുകൾ എന്നിവ വഴി മാത്രമേ ബേസിക് ഫെയർ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. പരീക്ഷണ കാലയളവിലെ ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും ഈ സേവനം സ്ഥിരമാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയെന്ന് എയർ ഇന്ത്യ അറിയിച്ചു.