എറണാകുളം: നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി. അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആണ് ഹൈക്കോടതി മറുപടി തേടിയത്. ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. സ്വമേധയ എടുത്ത കേസിലാണ് കോടതി ഇടപെടൽ. മുത്തശ്ശി നേരത്തെ നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസെടുത്തില്ല എന്നും കോടതി ചോദിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് നൽക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞമാസമാണ് രണ്ടാനച്ഛൻ അഷ്‌കറിന്റെ ക്രൂരമായ മർദനത്തെ തുടർന്ന് അർഷിദ് മരിച്ചത്. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയിരുന്നു. അർഷിദ് അമ്മയിൽ നിന്നും അമ്മയുടെ പങ്കാളിയിൽ നിന്ന് മാസങ്ങളോളം അതിക്രൂരമായ മർദനം നേരിട്ടെന്നാണ് കണ്ടെത്തൽ. മർദനത്തിലൂടെയുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവുമാണ് മരണത്തിന് കാരണമായതെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു.
അഷ്ക്കറും കുട്ടിയുടെ അമ്മ അഖിലയും ഒരുമിച്ചുള്ള താമസത്തിന് ഒന്നര വയസുകാരൻ തടസമായി മാറിയതിനെ തുടർന്നാണ് കുട്ടിയെ ഉപദ്രവിച്ച് തുടങ്ങിയതെന്നാണ് പ്രതി അഷ്കറിന്റെ മൊഴി. കുഞ്ഞിനെ മർദിക്കുമ്പോൾ അമ്മ തടയുകയോ പൊലീസിനെ വിവരം അറിയിക്കുകയോ ചെയ്തില്ലെന്നും കണ്ടത്തിയിരുന്നു. കുഞ്ഞിന്‍റെ രണ്ട് കൈകളും ഒടിഞ്ഞ് മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ചികിത്സ തേടിയിരുന്നു. പടിയിൽ നിന്നും വീണതെന്നാണ് ആശുപത്രിയിൽ പറഞ്ഞിരുന്നത്. പക്ഷെ മർദനത്തിൽ കൈകള്‍ക്ക് പരിക്കേറ്റുവെന്നാണ് പൊലീസിന്‍റെ ഇപ്പോഴത്തെ സംശയം.
കേസിൽ അഷ്ക്കറിനെതിരെ കൊലകുറ്റവും അഖിലക്കെതിരെ പ്രേരണകുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. അഷ്ക്കറിന്‍റെ ആദ്യ ഭാര്യയെ മർദിച്ച് കോമ അവസ്ഥയിലാക്കിയെന്ന പരാതിയും ആദ്യത്തെ ഭാര്യയുടെ സഹോദരന്‍റെ മുങ്ങി മരണവും പൊലീസ് അന്വേഷിക്കും.
