അവധി പ്രമാണിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ നാളെ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും സാധാരണ നിലയിൽ തുറന്ന് പ്രവർത്തിക്കേണ്ടതാണെന്ന് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു. റേഷൻ ഉപഭോക്താക്കൾ നാളെത്തന്നെ ആവശ്യമായ സാധനങ്ങൾ കൈപ്പറ്റി സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ക്രമീകരണം. മേയ് 28 വ്യാഴാഴ്ച സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള പൊതുഅവധിയായതിനാൽ അന്ന് എല്ലാ റേഷൻ കടകൾക്കും അവധിയായിരിക്കും.

അതേസമയം, അവധി പ്രമാണിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ നാളെ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും സാധാരണ നിലയിൽ തുറന്ന് പ്രവർത്തിക്കേണ്ടതാണെന്ന് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു. റേഷൻ ഉപഭോക്താക്കൾ നാളെത്തന്നെ ആവശ്യമായ സാധനങ്ങൾ കൈപ്പറ്റി സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ റേഷൻ കടകൾ വഴി സൗജന്യമായി നെയ്യും ബസ്മതി അരിയും വിതരണം ചെയ്യുന്നുണ്ടെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റർ പൂർണ്ണമായും വ്യാജമാണെന്ന് സിവിൽ സപ്ലൈസ് വകുപ്പും റേഷൻ വ്യാപാരികളും അറിയിച്ചു. ‘പെരുന്നാൾ സമ്മാനം’ തേടി റേഷൻ കടകളിലേക്ക് പോകുന്ന ഉപഭോക്താക്കൾ വഞ്ചിതരാകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

യു.ഡി.എഫ് സർക്കാരിന്റെ വലിയ പെരുന്നാൾ സമ്മാനമായി ഓരോ റേഷൻ കാർഡ് ഉടമയ്ക്കും അഞ്ചു കിലോ ബസ്മതി അരിയും രണ്ട് കിലോ ശുദ്ധമായ നെയ്യും സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പോസ്റ്ററിലെ വാഗ്ദാനം. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ചിത്രീകരിച്ചുകൊണ്ടുള്ള ചിത്രമടങ്ങിയ പോസ്റ്ററാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. എന്നാൽ ഇത്തരമൊരു സൗജന്യ വിതരണത്തെക്കുറിച്ച് സിവിൽ സപ്ലൈസ് വകുപ്പ് യാതൊരു അറിയിപ്പും നൽകിയിട്ടില്ല.

റേഷൻ കടകളിൽ തിരക്ക്; വലഞ്ഞ് വ്യാപാരികൾ

സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരണം വിശ്വസിച്ച് കാസർകോട് ജില്ലയിലെ വിവിധയിടങ്ങളിലുള്ള റേഷൻ കടകളിൽ സൗജന്യ സാധനങ്ങൾ ചോദിച്ച് നിരവധി ഉപഭോക്താക്കളാണ് ഇതിനോടകം എത്തിയത്. വ്യാപാരികൾ കാര്യം പറഞ്ഞു മനസ്സിലാക്കുമ്പോഴാണ് പലരും തങ്ങൾ പറ്റിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിയുന്നത്.

റേഷൻ വ്യാപാരികളെയും പൊതുജനങ്ങളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന ഈ വ്യാജ പ്രചാരണത്തിനെതിരെ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ.) ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന ഈ വ്യാജ പോസ്റ്ററിന്റെ ഉറവിടം കണ്ടെത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് റേഷൻ വ്യാപാരികൾ ആവശ്യപ്പെട്ടു.