പ്രതീകാത്മക ചിത്രം

പ്ലസ് ടു റിസള്‍ട്ട് പുറത്തുവിട്ടു. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ ഉച്ചയ്ക്ക് മൂന്നിനാണ് ഫലപ്രഖ്യാപനം നടത്തിയത്. 77.97 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണ 77.81 ആയിരുന്നു വിജയശതമാനം. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകള്‍, ഡിജിലോക്കര്‍ സംവിധാനം, വാട്‌സാപ്പ്, എസ്എംഎസ് എന്നീ മാര്‍ഗങ്ങളിലൂടെ ഫലം പരിശോധിക്കാം. 4,52,437 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. വിഎച്ച്എസ്ഇ റിസള്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 1990 സ്കൂളുകളിൽ 372423 പേർ പരീക്ഷ എഴുതി. ഇതില്‍ 290398 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ജൂണ്‍ 29 മുതല്‍ ജൂലൈ മൂന്ന് വരെ സേ പരീക്ഷ നടക്കും. ഹയര്‍സെക്കന്‍ഡറിയില്‍ 4.52 ലക്ഷം വിദ്യാര്‍ത്ഥികളും, വൊക്കേഷണലില്‍ 26,826 പേരും ഇത്തവണ പരീക്ഷ എഴുതി. മാര്‍ച്ച് ആറു മുതല്‍ 26 വരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ നടന്നത്.

30,561 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. സയന്‍സില്‍ 1,58,836 കുട്ടികളും (84.55 ശതമാനം), കൊമേഴ്‌സില്‍ 81,147 പേരും (74.74 ശതമാനം), ഹ്യുമാനിറ്റിസില്‍ 50,398 (66.38 ശതമാനം) വിദ്യാര്‍ത്ഥികളും വിജയിച്ചു.

86.89% പെണ്‍കുട്ടികളും, 68.41 ശതമാനം ആണ്‍കുട്ടികളും പ്ലസ് ടു പാസായി. സര്‍ക്കാര്‍ സ്‌കൂളുകളുടെ വിജയശതമാനം 72.66 ആണ്. 82.82 ആണ് എയ്ഡഡ് സ്‌കൂളുകളുടെ വിജയശതമാനം. അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ വിജയശതമാനം 78.18 ആണ്.

ഇടുക്കി ജില്ലയിലാണ് കൂടുതല്‍ വിജയശതമാനം. 84.64 ശതമാനം വിദ്യാര്‍ത്ഥികള്‍ ഇടുക്കിയില്‍ ജയിച്ചു. 71.71 ശതമാനം വിജയം രേഖപ്പെടുത്തിയ കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം. 76 സ്‌കൂളുകളാണ് 100 ശതമാനം വിജയം നേടിയത്. ഇതില്‍ ഒമ്പതെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എ പ്ലസുകള്‍ ലഭിച്ചത്.