തിരുവനന്തപുരം: എസ്എസ്എൽസി ഫലം വൈകുന്നത് വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്ക ഉയർന്ന പശ്ചാത്തലത്തിൽ ഫലപ്രഖ്യാപനം ഈ വെള്ളിയാഴ്ച നടക്കും. നേരത്തെ പറഞ്ഞ തീയതിയായ മെയ് 15ന് തന്നെ ഫലം പുറത്തുവിടാനായി നടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഊർജ്ജിതമാക്കി.
സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കുന്നതിലെ കാലതാമസം കാരണം അനിശ്ചിതത്വത്തിലായിരുന്നു എസ്എസ്എൽസി ഫലപ്രഖ്യാപനം. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ നീളുന്നതിനാൽ നിലവിൽ സംസ്ഥാനത്ത് മന്ത്രിസഭ നിലവിലില്ല.
സാധാരണഗതിയിൽ വിദ്യാഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്താറുള്ളത്. എന്നാൽ മന്ത്രിയില്ലാത്ത സാഹചര്യത്തിൽ, ചീഫ് സെക്രട്ടറിയുടെയോ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയോ നേതൃത്വത്തിലാകും ഫലം പുറത്തുവിടുക. 2021-ലെ തിരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. ഷാജഹനായിരുന്നു ഫലം പ്രഖ്യാപിച്ചത്. സമാനമായ രീതിയാകും ഇത്തവണയും പിന്തുടരുക.
