മെയ് 1 2026 മുതല്‍ രാജ്യത്തെ പല മേഖലകളിലും മാറ്റങ്ങള്‍ സംഭവിക്കുകയാണ്. എല്ലാ മാസങ്ങളിലും അല്ലെങ്കില്‍ എല്ലാ സാമ്പത്തിക വര്‍ഷങ്ങളുടെ തുടക്കത്തിലും സംഭവിക്കുന്നതുപോലുള്ള ഈ മാറ്റങ്ങള്‍ രാജ്യത്തെ സാധാരണക്കാര്‍ മുതല്‍ പണക്കാരെ വരെ ഒരുപോലെ ബാധിക്കുന്നവയാണ്. തൊഴിലാളി ദിനത്തില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായാണ് നിയമങ്ങളില്‍ മാറ്റങ്ങളുണ്ടാകുന്നത്. എന്നാല്‍ അടുക്കളകളെ പോലും നേരിട്ട് ബാധിക്കുന്ന മാറ്റങ്ങളും പട്ടികയിലുണ്ട്.

ആഗോളതലത്തില്‍ എണ്ണവില 120 ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. ഇത് പെട്രോള്‍, ഡീസല്‍ വിലകളെ ഉയര്‍ത്തില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും എല്‍പിജി സിലിണ്ടറുകളെ പ്രതികൂലമായി ബാധിച്ചു. രാജ്യത്തെ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 993 രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

ഫെബ്രുവരി 28ന് ഇറാന്‍-യുഎസ്-ഇസ്രായേല്‍ സംഘര്‍ഷം ആആരംഭിച്ചതിന് പിന്നാലെ 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില മൂന്ന് തവണ ഉയര്‍ത്തിയിരുന്നു. മാര്‍ച്ചില്‍ 144 രൂപയും ഏപ്രിലില്‍ ഏകദേശം 200 രൂപയും ഉയര്‍ത്തി. രാജ്യത്തെ ഭക്ഷണശാലകള്‍ ഇതോടെ പലതും അടച്ചുപൂട്ടലിന്റെ വിലവര്‍ധനവിന്റെയും വക്കിലായിരുന്നു. എന്നാല്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പന വിലയില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍ പറയുന്നു.