മെയ് രണ്ടാം വാരത്തോടെ പത്താം ക്ലാസിൻ്റെയും പ്ലസ് ടുവിൻ്റെ പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം, മൂന്ന് ഘട്ടമായാണ് മൂല്യനിർണയം നടക്കുന്നത്. ആദ്യഘട്ടം ഏപ്രിൽ 16 മുതൽ 18 വരെയും രണ്ടാംഘട്ടം ഏപ്രിൽ 20 മുതൽ 25 വരെയും മൂന്നാം ഘട്ടം ഏപ്രിൽ 27 മുതൽ മേയ് രണ്ട് വരെയുമാണ് മൂല്യനിർണയം.
തിരുവനന്തപുരം: എസ്എസ്എൽസി ഹയർ സെക്കൻഡറി പരീക്ഷകളുടെ മുല്യനിർണ്ണയം ഇന്നു മുതൽ ആരംഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പുനക്രമീകരിച്ച മൂല്യനിർണയമാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. ഏപ്രിൽ ആറ് മുതൽ 25 വരെ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്നതിനാലാണ് തീയതി പിന്നീട് മാറ്റിയത്.
സംസ്ഥാനത്ത് 89 ക്യാമ്പുകളിലായി ഇരുപത്തിനാലായിരത്തോളം അധ്യാപകരാണ് ഇക്കൊല്ലത്തെ മുല്യനിർണ്ണയ ക്യാമ്പിൽ പങ്കാളികളാവുന്നത്. വിദ്യാഭ്യാസ വകുപ്പിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, മൂന്ന് ഘട്ടമായാണ് മൂല്യനിർണയം നടക്കുന്നത്. ആദ്യഘട്ടം ഏപ്രിൽ 16 മുതൽ 18 വരെയും രണ്ടാംഘട്ടം ഏപ്രിൽ 20 മുതൽ 25 വരെയും മൂന്നാം ഘട്ടം ഏപ്രിൽ 27 മുതൽ മേയ് രണ്ട് വരെയുമാണ് മൂല്യനിർണയം.
അതേസമയം മെയ് രണ്ടാം വാരത്തോടെ പത്താം ക്ലാസിൻ്റെയും പ്ലസ് ടുവിൻ്റെ പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഇക്കൊല്ലത്തെ എസ്എസ്എൽസിക്ക് 4.14 ലക്ഷം വിദ്യാർഥികളുടെ 36 ലക്ഷത്തോളം ഉത്തര കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നത്. എഴുപത് കേന്ദ്രങ്ങളിൽ 10,500 അധ്യാപകരാണ് പത്താം ക്ലാസിൻ്റെ മാത്രം മൂല്യനിർണയത്തിൽ ഭാഗമാകുന്നത്.
ഹയർ സെക്കൻഡറിയിൽ 8.7 ലക്ഷം വിദ്യാർഥികളുടെ 80 ലക്ഷത്തോളം പേപ്പറുകളാണ് ഇന്ന് മുതൽ മൂല്യനിർണ്ണയം ചെയ്യുന്നത്. വിഎച്ച്എസ് സിയിൽ 30,000 വിദ്യാർഥികളും പരീക്ഷ എഴുതിയിട്ടുണ്ട്. മാർച്ച് 30നാണ് എസ്എസ്എൽസി പരീക്ഷ അവസാനിച്ചത്. മാർച്ച് ആറ് മുതൽ 28 വരെയാണ് പ്ലസ്ടു പരീക്ഷ നടന്നത്. ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷങ്ങളിലായി ഒമ്പത് ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. പൊതു വിദ്യാലയങ്ങളിലെ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ പരീക്ഷാ ഫലം മെയ് രണ്ടിന് പുറത്തു വിടും.
