വാഷിങ്ടണ്‍: ടെക്‌സസില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 78 ആയി. 41 പേരെ കാണാതായി. 28 കുട്ടികള്‍ ഉള്‍പ്പെടെ 68 പേര്‍ മരിച്ചത് കെര്‍ കൗണ്ടിയിലാണ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പും വെള്ളത്തിനടിയിലായി. പത്ത് കുട്ടികളെയും ഒരു കൗണ്‍സിലറെയും ഇവിടെ നിന്ന് കാണാതായിട്ടുണ്ടെന്നാണ് വിവരം.

മരണ സംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ പറയുന്നു. അടുത്ത 24-48 മണിക്കൂറിനുള്ളില്‍ മേഖലയില്‍ ശക്തമായ കാറ്റ് ഉണ്ടാകാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇത് ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് തടസമാകും. വെള്ളപ്പൊക്കമുണ്ടായി മൂന്ന് ദിവസത്തിന് ശേഷവും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കെര്‍ കൗണ്ടിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളില്‍ 18 മുതിര്‍ന്നവരുടെയും 10 കുട്ടികളുടെ ശരീരം ഇതുവരേക്കും തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരില്‍ നിരവധി ചെറുപ്പക്കാര്‍ ഉള്‍പ്പെടുന്നതായി അധികൃതര്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പില്‍ ഉണ്ടായിരുന്നവരെല്ലാം അപകടത്തില്‍പ്പെട്ടു. അവിടെ ഇപ്പോഴും തിരച്ചില്‍ നടക്കുകയാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വെള്ളപ്പൊക്കമുണ്ടായത്. 45 മിനിറ്റിനുള്ളില്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്ന് 26 അടിയിലേക്ക് എത്തി. നദിയോട് ചേര്‍ന്നായിരുന്നു ക്യാമ്പ് നടത്തിയിരുന്നത്. ഈ സമയത്ത് ക്യാമ്പ് അംഗങ്ങളെല്ലാം തന്നെ നല്ല ഉറക്കത്തിലായിരുന്നു.

എന്നാല്‍ എത്രയാളുകള്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നു, എത്രയാളുകള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി എന്ന കാര്യത്തില്‍ വ്യക്തതയില്ല. തകര്‍ന്ന വീടുകള്‍ക്ക് ചുറ്റും ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ കാണാമെന്നും വൈദ്യുത കമ്പികള്‍ പലതും പൊട്ടിക്കിടക്കുകയാണെന്നും അധികൃതര്‍ പറയുന്നു.