അബ്ദുല്‍ റഹീം
റിയാദ്: സൗദി ജയിലിൽ കഴിയുന്ന റഹീമിന്റെ കേസ് സൗദി കോടതി പരിഗണിച്ചെങ്കിലും വിധിയുണ്ടായില്ല. കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് ഗവർണറേറ്റ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കേസ് ഫയലിന്റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്.
അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദ് കോടതി പരിഗണിക്കുമ്പോള്‍ ഓരോ തവണയും കുടുംബം പ്രതീക്ഷയിലായിരുന്നു.18 വര്‍ഷത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ മകന്‍ നാട്ടിലെത്തും എന്ന പ്രതീക്ഷ. .പക്ഷേ ഇത്തവണയും നിരാശയായിരുന്നു.കേസ് തുടര്‍ച്ചയായ ഏഴാം തവണയും മാറ്റിവെച്ചു.എന്തുകൊണ്ട് മാറ്റിവെച്ചു എന്ന് റഹീം നിയമസഹായ സമിതിക്കോ വീട്ടുകാര്‍ക്കോ അറിയില്ല.കേസ് നീട്ടിവെക്കുന്നതിന്റെ കാരണം അറിയണമെന്നാണ് നാട്ടുകാരും പറയുന്നത്.
2006 ലാണ് ഈ കേസിനാസ്പദമായ സംഭവം ഉണ്ടായത്. കഴിഞ്ഞ ജൂലൈ 2 ന് അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു നല്‍കിട്ടും മോചനം വൈകുന്നതില്‍ ആശങ്കയും സങ്കടവുമെല്ലാം കുടുംബത്തിനുണ്ട്.
കേസ് ഈ മാസം 18ന് വീണ്ടും പരിഗണിക്കും. കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഗവർണറെ കണ്ടിരുന്നു. മോചനം വൈകുന്നതിനാൽ ജാമ്യാപേക്ഷ നൽകിയതായി റഹീമിന്റെ അഭിഭാഷക ഡോ റെന അറിയിച്ചിട്ടുണ്ട്.
