എച്ച്.ഡി. രേവണ്ണയെ കസ്റ്റഡിയിൽ എടുക്കുന്നു | Photo: https://twitter.com/KeypadGuerilla

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജനതാദൾ (എസ്) നേതാവും എം.എൽ.എയുമായ ഒന്നാം പ്രതി എച്ച്.ഡി. രേവണ്ണ കസ്റ്റഡിയിൽ. പിതാവായ മുൻ പ്രധാനമന്ത്രി ദേവ​ഗൗഡയുടെ ഹാസനിലെ വീട്ടിൽ നിന്നാണ് എച്ച്.ഡി. രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്.

മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും രേവണ്ണ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായിരുന്നില്ല. ഇതോടെ രണ്ട് തവണ എച്ച്.ഡി. രേവണ്ണയ്ക്കെതിരേയും മറ്റൊരു പ്രതിയും എച്ച്.ഡി. രേവണ്ണയുടെ മകനുമായ പ്രജ്വൽ രേവണ്ണയ്ക്കുമെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും സെഷൻസ് കോടതി ഇത് തള്ളിയിരുന്നു.

കേസിലെ ഒന്നാം പ്രതിയാണ് എച്ച്.ഡി. രേവണ്ണ. രേവണ്ണയുടെ ഭാര്യയുടെ അകന്ന ബന്ധുവും വീട്ടിലെ ജോലിക്കാരിയുമായ സ്ത്രീയുടെ അടുത്ത് ലൈംഗികാതിക്രമം കാണിച്ചുവെന്നാണ് ഇയാൾക്കെതിരേയുള്ള കേസ്. 2019- 22 കാലഘട്ടത്തിൽ എച്ച്.ഡി. രേവണ്ണയുടെ വീട്ടിൽവെച്ച് പീഡനം നടന്നുവെന്നാണ് പരാതി. ഇയാളെ വൈദ്യപരിശോധന അടക്കം നടത്തി കോടതിയിൽ ഹാജരാക്കും.