പവൻ സിങ് നിതിൻ ഗഡ്കരിക്കൊപ്പം- Photo-Pawan Singh/Instagram
കൊൽക്കത്ത∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ ബിജെപി പ്രഖ്യാപിച്ച 195 മണ്ഡലങ്ങളിലെ സ്ഥാനാർഥികളിൽ ഒരാൾ പിൻമാറി. ബംഗാളിലെ ആസൻസോൾ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ഭോജ്‌പുരി നടനും ഗായകനുമായ പവൻ സിങ്ങാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് പിൻമാറിയത്. ചില പ്രത്യേക കാരണങ്ങളാൽ മത്സരിക്കാനില്ലെന്നാണ് പവൻ സിങ്ങിന്റെ പ്രഖ്യാപനം. പവൻസിങ്ങിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയിരുന്നു.
‘ബിജെപിയുടെ ഉന്നതനേതൃത്വത്തെ ഞാനെന്റെ കൃതജ്ഞത അറിയിക്കുന്നു. പാർട്ടി എന്നിൽ വിശ്വാസമർപ്പിക്കുകയും ആസൻസോളിലെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷെ, ചില കാരണങ്ങളാൽ അവിടെ നിന്ന് മത്സരിക്കാൻ എനിക്കാകില്ല.’’ – പവൻ സിങ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
പവൻ സിങ്ങിന്റെ ഗാനങ്ങളിൽ ബംഗാളി സ്ത്രീകളെക്കുറിച്ചുള്ള ആക്ഷേപകരമായ പരാമർശങ്ങളുള്ളതായി ചൂണ്ടിക്കാണിച്ചാണ് പലരും അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയതിനെതിരെ വിമർശനം ഉന്നയിച്ചത്. സാമൂഹിക മാധ്യമങ്ങളിലെ വിമർശനം ബിജെപിയുടെ ശ്രദ്ധയിലും പെട്ടിരുന്നു. തുടർന്ന് സ്ഥാനാർഥിയെ പിൻവലിക്കാനുള്ള തീരുമാനത്തിലായിരുന്നു ബിജെപി. ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ട്. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതായി പവൻ സിങ് എക്സ്‍ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 195 ബിജെപി സ്ഥാനാർഥികളുടെ ആദ്യ പട്ടിക ശനിയാഴ്ച പുറത്തുവിട്ടിരുന്നു. . പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, രാജ്‌നാഥ് സിങ് തുടങ്ങിയ പ്രമുഖരടങ്ങുന്ന സ്ഥാനാർഥി പട്ടികയിൽ ഭോജ്പുരി താരങ്ങളെയും ഉൾപ്പെടുത്തിയിരുന്നു. പവൻ സിങ്ങിന് പുറമേ രവി കിഷൻ, മനോജ് തിവാരി, ദിനേഷ് ലാൽ യാദവ് തുടങ്ങിയ ഭോജ്പുരി താരങ്ങളാണ് പട്ടികയിൽ ഉണ്ടായിരുന്നത്.
