വടകര: വടകരയില്‍ എംഡിഎംഎ കേസില്‍ പിടിയിലായ രണ്ടാമത്തെ അധ്യാപികക്കെതിരെയും നടപടിയുമായി വിദ്യാഭ്യാസവകുപ്പ്. കൂരാച്ചുണ്ട് സ്വദേശിനിയും താത്കാലിക അധ്യാപികയുമായ കാവ്യയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. കേസിലെ മറ്റൊരു പ്രതിയായ മരുതോങ്കര സ്വദേശി കീര്‍ത്തനയെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

പേരാന്പ്രാ ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായിരുന്നു കീർത്തന. കേസില്‍ മറ്റ് അധ്യാപകര്‍ക്കും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവരുമായി ലഹരി ഇടപാടുകള്‍ നടത്തിയിരുന്ന മറ്റ് ആളുകളെ കണ്ടെത്താനുള്ള നീക്കങ്ങളും പൊലീസ് ഊര്‍ജ്ജിതമാക്കി. അധ്യാപക പിരശീലനവും ശില്‍പ്പശാലയും സംഘടിപ്പിക്കുകയും വിദ്യാലയങ്ങളില്‍ ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യേണ്ട രണ്ട് അധ്യാപികമാരെയാണ് ലഹരിസംഘം ഇടനിലക്കാരാക്കിയത്.

അധ്യാപികമാര്‍ക്ക് പണം അയച്ച്‌ കൊടുത്തവരെയും എംഡിഎ കൈമാറുന്നയാളേയും കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ തീരുമാനം. മയക്കുമരുന്ന് വേണ്ടവരില്‍ നിന്ന് ക്യൂആര്‍ കോഡ് അയച്ച്‌ കൊടുത്ത് പണം അക്കൗണ്ട് വഴി സ്വീകരിക്കുക, ആവശ്യക്കാര്‍ക്ക് ഗൂഗിള്‍ മാപ്പ് അയച്ചുകൊടുത്ത് ലഹരി സംഘത്തിന് വഴിയൊരുക്കുക എന്നീ കുറ്റങ്ങളാണ് പൊലീസ് അന്വേഷണത്തില്‍ അധ്യാപികമാര്‍ക്കെതിരെ കണ്ടെത്തിയത്. കീര്‍ത്തനയുടെ അക്കൗണ്ടില്‍ നിന്നും ലഹരി സംഘാംഗങ്ങളുടെ അക്കൗണ്ടില്‍ നിന്നും കാവ്യയുടെ അക്കൗണ്ടില്‍ പണം എത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍.