ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധ ഭീതി പടർത്തി ഇറാന്റെ വൻ മി​സൈൽ ആക്രമണം. യുഎസ് നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിന് മറുപടിയായി ബഹ്റൈനിലെയും കുവൈത്തിലെയും 85 യുഎസ് സൈനിക താവളങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. തങ്ങളുടെ സൈനിക നീക്കത്തിന് തടസ്സം നിൽക്കാൻ ശ്രമിച്ച യുഎസിന്റെ അത്യാധുനിക ‘എക്യു9’ റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു.

ടെഹ്റാൻ: ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധ ഭീതി പടർത്തി ഇറാന്റെ വൻ മി​സൈൽ ആക്രമണം. യുഎസ് നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിന് മറുപടിയായി ബഹ്റൈനിലെയും കുവൈത്തിലെയും 85 യുഎസ് സൈനിക താവളങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. തങ്ങളുടെ സൈനിക നീക്കത്തിന് തടസ്സം നിൽക്കാൻ ശ്രമിച്ച യുഎസിന്റെ അത്യാധുനിക ‘MQ-9’ റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. ബഹ്റൈനിലെ യുഎസിന്റെ ഫിഫ്ത് നേവൽ ഡിസ്ട്രിക്റ്റ്, കുവൈത്തിലെ അലി അൽ സാലം എയർ ബേസ് എന്നീ തന്ത്രപ്രധാന യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് സംയുക്ത മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് സ്ഥിരീകരിച്ചു.

വെടിനിർത്തലോടെ യുഎസ്- ഇറാൻ യുദ്ധം അ‌വസാനിച്ചു എന്ന് കരുതിയിരിക്കെയാണ് വീണ്ടും ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്. ദക്ഷിണ ഇറാനിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങളും, ഇറാനിയൻ എണ്ണക്കപ്പലുകൾക്ക് മേൽ വീണ്ടും ഉപരോധം ഏർപ്പെടുത്താനുള്ള തീരുമാനവുമാണ് സ്ഥിതിഗതികൾ വഷളാക്കിയത്. ഇറാനുമായുള്ള താൽക്കാലിക വെടിനിർത്തൽ കരാർ ‘അവസാനിച്ചതായി’ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് പ്രഖ്യാപിച്ചു.

തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ (NATO) ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണങ്ങൾക്ക് മറുപടിയായി യുഎസ് വ്യോമസേന ഇറാനിൽ നടത്തിയ ബോംബാക്രമണത്തിന് തൊട്ടുപിന്നാലെ, ഗൾഫ്​ മേഖലയിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി ഇറാൻ തിരിച്ചടിക്കുകയായിരുന്നു.

ബഹ്റൈനിൽ ബുധനാഴ്ച രാവിലെ തുടർച്ചയായി പല തവണ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇറാന്റെ ആക്രമണത്തിൽ ബഹ്​റൈനിൽ എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ട് എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല.

ഇറാന്റെ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞു എന്നതാണ് കുവൈത്ത് അ‌റിയിച്ചിരിക്കുന്നത്. ‘നിലവിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ നേരിടുകയാണ്. സ്‌ഫോടന ശബ്ദങ്ങൾ കേൾക്കുന്നത് വ്യോമപ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടയുന്നതിന്റെ ഫലമായിട്ടാണ്. ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിച്ച സുരക്ഷാ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു’ എന്ന് കുവൈത്ത് സൈനിക ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ അറിയിച്ചു.

ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ശക്തമായി നേരിടുകയാണെന്ന് കുവൈത്ത് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. അ‌തേസമയം പുതിയ സൈനിക നീക്കങ്ങൾക്കും സംഘർഷങ്ങൾക്കും പൂർണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാൻ പ്രതികരിച്ചു. വാഷിംഗ്ടൺ മുൻപ് ഒപ്പുവെച്ച കരാറുകൾ ലംഘിച്ചതായും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

85 യുഎസ് ​സൈനിക താവളങ്ങൾ തകർത്തെന്ന ഇറാന്റെ അ‌വകാശവാദത്തിന് പിന്നാലെ, ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ രംഗത്തെത്തി. സംഘർഷം ലഘൂകരിക്കുമെന്ന വാഗ്ദാനം പാലിക്കാൻ ഇറാന് സാധിക്കുന്നില്ലെന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേശകൻ അൻവർ ഗർഗാഷ് എക്‌സിലൂടെ പ്രതികരിച്ചു.

ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്കുനേരെ ഇറാൻ ആക്രമണം നടത്തിയെന്നതാണ് അ‌മേരിക്ക വെടിനിർത്തൽ ലംഘിക്കാനുള്ള കാരണമായി പറയുന്നത്. കപ്പലിന് നേരേയുള്ള ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനിലെ 80-ലധികം ലക്ഷ്യങ്ങളിൽ കൃത്യമായ ബോംബാക്രമണം നടത്തിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്. ഇറാന്‍റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ തകർത്തതെന്ന് യുഎസ് പറയുന്നു.

കടലിടുക്കിന് സമീപമുള്ള ഇറാനിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ ശൃംഖലകൾ, തീരദേശ റഡാർ സൈറ്റുകൾ, മിസൈൽ ശേഷി, കൂടാതെ ഇറാനിയൻ സൈന്യത്തിന്റെ 60 ഓളം ചെറിയ ബോട്ടുകൾ എന്നിവയെ ലക്ഷ്യമിട്ടെന്നും യുഎസ് സേന അറിയിച്ചു. പത്ത് ദിവസം മുൻപ് നടത്തിയ ആക്രമണത്തേക്കാൾ നാലോ അഞ്ചോ മടങ്ങ് വലിയ തോതിലുള്ള വൻ നാശനഷ്ടമാണ് യുഎസ് ഇത്തവണ ഇറാനിൽ വിതച്ചതെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘അക്സിയോസ്’ റിപ്പോർട്ട് ചെയ്തു.