തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബൈക്ക് ഇരപ്പിച്ചതുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തിന് പിന്നാലെ യുവാവിനെ കുത്തിക്കൊന്നു. സംഭവത്തെ അയൽവാസിയായ യുവാവും പിതാവും സഹോദരനും ഉൾപ്പെടെ നാല് പേർ പിടിയിൽ.നെല്ലിമൂട് കുഴിപളളം സ്വദേശി മനുവെന്ന് വിളിക്കുന്ന മനോജ് (22) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. ബൈക്ക് ഇരപ്പിച്ച ശബ്ദം ഉണ്ടാക്കിയതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതത്തിൽ എത്തിയത്. സംഭവത്തിൽ അയൽവാസിയായ യുവാവും അച്ഛനും മക്കളും ആണ് പ്രതികൾ.

അയൽവാസിയായ പൊടിയൻ അയാളുടെ മക്കളായ മിഥുൻ അമ്പാടി കൂടാതെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അമ്പാടിയുടെ ബൈക്ക് പെട്രോൾ തീർന്നതോടെ മനുവിന്റെ വീടിന്റെ മുന്നിലായിരുന്നു സൂക്ഷിച്ചിരുന്നത്. തുടർന്ന് ഒരു സുഹൃത്ത് പെട്രോൾ വാങ്ങിക്കൊണ്ടുവന്നു ബൈക്കിൽ നിറച്ചു . അതിനുശേഷം ബൈക്ക് ഇരപ്പിച്ചു എന്ന് ആരോപിച്ചു കൊണ്ടാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ബൈക്കിന്റെ ശബ്ദം കേട്ടുകൊണ്ട് പുറത്തുവന്ന മനു ഇത് എന്താണെന്ന് ചോദിച്ചു.

അവിടെവച്ച് തന്നെ ചെറിയ രീതിയിൽ വാക്ക് തർക്കം ഉണ്ടായി. മനുവും അമ്പാടിയും തമ്മിൽ മുൻപ് തന്നെ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. തുടർന്ന് നാട്ടുകാർ ഇടപെട്ട് സംഘർഷം ഒഴിവാക്കിയതിന് പിന്നാലെ അമ്പാടിയും സുഹൃത്തും ബൈക്ക് എടുത്ത് തിരികെ വീട്ടിലേക്കും പോയി.എന്നാൽ മനു ഇവർക്ക് പിന്നാലെ കത്തിയുമായി വീട്ടിലേക്ക് ചെല്ലുകയായിരുന്നു. ഇതോടെ വീട്ടിലുണ്ടായിരുന്ന അമ്പാടിയുടെ പിതാവ് പൊടിയൻ സഹോദരനായ മിഥുൻ എന്നിവരും കൂടെ പ്രശ്നത്തിൽ ഉൾക്കൊള്ളപ്പെട്ടതോടെ സംഭവം വാക്കു തർക്കം മുറുകാൻ കാരണമായി. അമ്പാടിയുടെ സുഹൃത്തിന് കയ്യിൽ മുറിവ് പറ്റി തുടർന്നുള്ള സംഘർഷത്തിൽ മനുവിന് കുത്തേൽക്കുകയും ചെയ്തു.

മനു കൊണ്ടുവന്ന കത്തികൊണ്ട് തന്നെയാണ് ഇയാൾക്ക് കുത്തേറ്റത്. വാരിയെല്ലിന്റെ ഭാഗത്ത് ആഴത്തിലുള്ള കുത്ത് ആണ് മരണം സംഭവിക്കാൻ കാരണമായത്. എന്നാൽ മനു മരിച്ച വിവരം അറിയാതെയാണ് അമ്പാടി കൈക്കു മുറിവ് സംഭവിച്ച സുഹൃത്തിനെയും കൊണ്ട് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിയത്. അതേ നേരത്തെ തന്നെ നാട്ടുകാർ മനുവിനെയും ആശുപത്രിയിൽ എത്തിച്ചിരുന്നു ഡോക്ടർമാർ മനുവിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയിൽ വച്ച് മനുവിന്റെ ബന്ധുക്കളും അമ്പാടിയുടെ സുഹൃത്തുക്കളും തമ്മിൽ വലിയ സംഘർഷമാണ് ഉണ്ടായത്. തുടർന്ന് സെക്യൂരിറ്റിക്കാർ അറിയിച്ചതോടെ പോലീസ് സംഭവസ്ഥലത്തെ എത്തുകയായിരുന്നു.