തിരുവനന്തപുരം: ദേശീയ- അന്തർദേശീയ മത്സരങ്ങളിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങളെ സർക്കാർ അവഗണിക്കുന്നുവെന്ന് ആക്ഷേപം. റെക്കോർഡ് തിരുത്തി മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങൾക്ക് പോലും പ്രഖ്യാപിച്ച പാരിതോഷികം ഇതുവരെ ലഭിച്ചിട്ടില്ല.
എട്ട് വർഷമായി തുക കുടിശ്ശികയാണ്. ഈ സമീപനം താരങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നതാണെന്ന വിമർശനവും ശക്തമാണ്. 3.75 ലക്ഷം രൂപയാണ് അത്‌ലറ്റിക്സിലെ ദേശീയ , രാജ്യാന്തര നേട്ടങ്ങൾക്ക് പാരിതോഷികമായി ആൻസി സോജന് ഇനിയും സംസ്ഥാന സർക്കാർ നൽകാനുള്ളത്.
വനിതാ ലോങ്ങ് ജംപിൽ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡാണ് ആൻസി തകർത്തത്. ദേശീയ – സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ആൻസി സോജൻ ഇതുവരെ നാല് സ്വർണ മെഡൽ നേടിയിട്ടുണ്ട് . ഇതിനു മുൻപ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നേടിയ ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെയുള്ള നേട്ടങ്ങളുടെ പാരിതോഷികവും ഇതുവരെ ലഭിച്ചിട്ടില്ല.
ഒളിമ്പിക്സ് മുതൽ ദേശീയ മത്സരങ്ങൾ വരെ വിവിധ കായിക ഇനങ്ങളിൽ മെഡൽ നേടുന്ന കേരള താരങ്ങൾക്കുള്ള പാരിതോഷികം നേരത്തെ നിശ്ചയിച്ചിട്ടുള്ളതാണ്. വ്യക്തിഗത ഇനങ്ങളിൽ ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിലെ സ്വർണ്ണം , വെള്ളി , വെങ്കലം മെഡലുകൾക്ക് യഥാക്രമം 30,000 20,000 15,000 രൂപ വീതമാണ് സമ്മാനത്തുക.
വിവിധ ഇനങ്ങളിലെ ഏഷ്യൻ ചാമ്പ്യൻഷിപ്പ് മെഡൽ നേട്ടങ്ങൾക്ക് രണ്ട് ലക്ഷം, ഒന്നര ലക്ഷം, ഒരു ലക്ഷം വീതവും നൽകേണ്ടതുണ്ട്. എന്നാൽ ഉത്തരവുകളിൽ പ്രഖ്യാപിച്ച ഈ തുക 2018 ലാണ് അവസാനമായി സംസ്ഥാനത്തെ കായികതാരങ്ങളുടെ കയ്യിൽ എത്തിയത്. ഇതിന് ശേഷം ആർക്കും തുക ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
