ഹോർമുസ് കടലിടുക്കിൽ വാണിജ്യ ചരക്കുകപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ആരോപിച്ച് വെള്ളിയാഴ്ച അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണത്തോടെ യുണൈറ്റഡ് സ്റ്റേറ്റ്സും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും തമ്മിൽ പുതിയ സൈനിക സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സ്വിറ്റ്‌സർലൻഡിൽ ഇരുപക്ഷവും തമ്മിൽ ദുർബലമായ ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യത്തെ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലാണിത്.

അമേരിക്കൻ ആക്രമണം നടന്ന് തൊട്ടുപിന്നാലെ, മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC) ശക്തമായ തിരിച്ചടി നൽകി. നേരത്തെയുണ്ടായ ആക്രമണങ്ങൾ വെറുതെ വിടില്ലെന്നും ടെഹ്‌റാൻ അതിന് ശക്തമായ മറുപടി നൽകുമെന്നും ഐആർജിസി വാഷിംഗ്ടണിന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തകർന്ന സൈനിക താവളങ്ങളുടെ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഇറാനിന്റെ നടപടികൾക്ക് വാഷിംഗ്ടൺ മറുപടി നൽകാൻ ഒരുങ്ങുകയാണെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകി മിനിറ്റുകൾക്കകമാണ് യുഎസ് സൈനിക നീക്കമുണ്ടായത്. അമേരിക്ക തിരിച്ചടിക്കുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, “നിങ്ങൾ ഉടൻ തന്നെ അത് അറിയും” എന്നായിരുന്നു ട്രംപിന്റെ മറുപടി. തൊട്ടുപിന്നാലെ, അമേരിക്കൻ സേന ഇറാന്റെ ഉള്ളിൽ കൃത്യമായ ലക്ഷ്യത്തോടെയുള്ള വ്യോമാക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പ്രഖ്യാപിച്ചു.

ജൂൺ 25-ന് സിംഗപ്പൂർ പതാക ഘടിപ്പിച്ച എം/വി എവർ ലൗലി (M/V Ever Lovely) എന്ന ചരക്കുകപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതിനെത്തുടർന്നാണ് ഇറാന്റെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങളും തീരദേശ റഡാർ സംവിധാനങ്ങളും തങ്ങൾ ലക്ഷ്യമിട്ടതെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ നിന്ന് പുറത്തുകടന്ന് ഒമാൻ തീരത്തുകൂടെ സഞ്ചരിക്കുമ്പോഴാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായതെന്ന് യുഎസ് സൈന്യം അറിയിച്ചു.