തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മഴ സാഹചര്യം കണക്കിലെടുത്ത് ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, ജില്ലകളിലാണ് മഴമുന്നറിയിപ്പ്.

അതേസമയം നാളെയും മറ്റന്നാളും മഴ മുന്നറിയിപ്പില്ല. പടിഞ്ഞാറൻ കാറ്റും ബംഗാൾ ഉൾക്കടലിൽ നിന്ന് കേരള തീരത്തേക്ക് നീളുന്ന ന്യൂനമർദപാത്തിയുടെയും സ്വാധീനഫലമായാണ് മഴ കനക്കുന്നത്. ഇത് മൂലം തീരദേശമേഖലയിലുള്ളവർക്കും മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഇടിമിന്നലോടു കൂടിയ മഴയാണ് ജില്ലകളിൽ പ്രതീക്ഷിക്കുന്നത്.

മഴ കനത്ത സാഹചര്യത്തിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ജാ​ഗ്രത നിർ​ദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.