സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥ വകുപ്പ്. ജൂണ്‍ മൂന്ന് മുതലാണ് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ നാലിന് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ മൂന്ന് മുതലാണ് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ നാലിന് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ജൂണ്‍ അഞ്ചിന് എറണാകുളം മുതല്‍ വയനാട് വരെയുള്ള ഏഴു ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കാം.
ഈ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ലാത്ത ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാലവര്‍ഷം മൂന്ന് ദിവസത്തിനകമെത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. ജൂണ്‍ നാലോടെ കാലവര്‍ഷമെത്തുന്ന സൂചനകള്‍ ശക്തമാക്കുന്നതാണ് നിലവിലെ മുന്നറിയിപ്പ്.
എന്നാല്‍ ഇന്നും (ജൂണ്‍ 1), നാളെയും (ജൂണ്‍ രണ്ട്) ഒരു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലും മഞ്ഞ അലര്‍ട്ടുണ്ട്.
കാലവര്‍ഷം നാലു ദിവസത്തിനകം
അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം.
തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് ദ്വീപുകൾ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിലേക്കും കാലവര്‍ഷം വ്യാപിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ മധ്യ-പടിഞ്ഞാറൻ, മധ്യ-കിഴക്കൻ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ കൂടുതൽ ഭാഗങ്ങളിലേക്കും, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങളിലേക്കും കാലവര്‍ഷം വ്യാപിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
മുന്നറിയിപ്പ്
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ജൂണ്‍ അഞ്ച് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 30-50 കി.മീ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ മാറിത്താമസിക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. കനത്ത മഴ പെയ്യുന്ന സാഹചര്യങ്ങളില്‍, പുഴകള്‍ മുറിച്ചുകടക്കാനോ, പുഴകളിലോ, മറ്റ് ജലാശയങ്ങളിലോ ഇറങ്ങാനോ പാടില്ല.
കണ്‍ട്രോള്‍ റൂമുകള്‍
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകളുണ്ട്. സഹായങ്ങള്‍ക്ക് 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം. അലര്‍ട്ടുകളില്‍ മാറ്റമുണ്ടോയെന്ന് അറിയാന്‍ കാലാവസ്ഥ വകുപ്പിന്റെ അപ്‌ഡേറ്റുകള്‍ പിന്തുടരണം ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കുക. സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്.
