സമാധാന ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ വരും ദിവസങ്ങളിൽ ഇറാന് നേരെ അമേരിക്ക വീണ്ടും ശക്തമായ സൈനിക ആക്രമണം നടത്തിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ അമേരിക്ക വീണ്ടുമൊരു ആക്രമണത്തിന് മുതിർന്നാൽ യുഎസിനെതിരെ പുതിയ യുദ്ധ മുന്നണികൾ (New Fronts) തുറന്നുകൊണ്ട് ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര യുദ്ധാവസ്ഥ വീണ്ടും കടുത്തിരിക്കുകയാണ്.
ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ഇറാന് നേരെ ഒരു പുതിയ സൈനിക നടപടിക്ക് താൻ ഉത്തരവിടാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് ഗൾഫ് മേഖലയിലെ സഖ്യകക്ഷികളുടെ അഭ്യർത്ഥനയെത്തുടർന്ന് ആ തീരുമാനം താല്കാലികമായി മാറ്റിവെച്ചതെന്ന് ട്രംപ് വെളിപ്പെടുത്തി.
“ആക്രമണം നടത്തുന്നതിനുള്ള അന്തിമ തീരുമാനത്തിലേക്ക് എത്തുന്നതിന് ഏകദേശം ഒരു മണിക്കൂർ മാത്രം മുൻപാണ് ഞാൻ ആ നീക്കം താല്കാലികമായി നിർത്തിവെച്ചത്,” ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാകിസ്താന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്നും നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം അനുവദിക്കണമെന്നും സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ ഗൾഫ് പങ്കാളികൾ അഭ്യർത്ഥിച്ചതിനാലാണ് ആക്രമണം മാറ്റിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചകൾ തുടരുന്നതിനായി രണ്ട് അല്ലെങ്കിൽ മൂന്ന് ദിവസത്തെ പരിമിതമായ സമയം അനുവദിക്കാൻ താൻ സമ്മതിച്ചിട്ടുണ്ട്. എന്നാൽ സൈനിക നടപടിക്കുള്ള സാധ്യതകൾ ഇപ്പോഴും സജീവമാണെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. “അത് ഈ വെള്ളിയാഴ്ചയാകാം, അല്ലെങ്കിൽ വാരാന്ത്യത്തിലാകാം, അതുമല്ലെങ്കിൽ അടുത്ത ആഴ്ചയുടെ തുടക്കത്തിലാകാം. പുതിയൊരു ആണവായുധം നിർമ്മിക്കാൻ ഇറാനെ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല,” ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനിയൻ നേതാക്കൾ നിലവിൽ ഒരു സമാധാന കരാറിനായി യാചിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.
