കോഴിക്കോട്: പെരുവയലിൽ അങ്കണവാടി ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ പഞ്ചായത്ത് അംഗത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കോഴിക്കോട് പെരുവയൽ പഞ്ചായത്ത് അംഗം എം എം പ്രസാദിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. പരാതിയെ തുടർന്ന് പ്രസാദിനെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മെയ് ഏഴിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെരുവയൽ പഞ്ചായത്തിലെ പഞ്ചായത്ത് അംഗമായ പ്രസാദ് ലൈംഗിക ഉദ്ദേശത്തോടുകൂടി കൈയിൽ കയറിപ്പിടിച്ചു എന്നാണ് യുവതി പരാതിയിൽ ഉന്നയിക്കുന്നത്.അങ്കണവാടിയിലെ മറ്റു ജീവനക്കാർ ഇല്ലാത്ത സമയത്തായിരുന്നു അതിക്രമം നടന്നത്. ആരോപണം ഉയർന്നതിന് പിന്നാലെ സിപിഎമ്മിൽ നിന്നും പ്രസാദിനെ പുറത്താക്കിയത് ആയാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.

അതേസമയം യുവതിയുടെ പരാതിയിൽ പ്രസാദിനെതിരെ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമം, അശ്ലീല ചുവയോടെ സംസാരിക്കുക, തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിന് പിന്നാലെ പ്രസാദ് ഒളിവിൽ പോയതായാണ് വിവരം. കുന്നമംഗലം ഏരിയ കമ്മിറ്റി അംഗം പൂവാട്ടുപറമ്പ് ലോക്കൽ കമ്മിറ്റി അംഗം എന്നീ ചുമതലകളാണ് പ്രസാദ് വഹിച്ചിരുന്നത്. സംഭവത്തിൽ പ്രസാദിന്റെ രാജി ആവശ്യപ്പെട്ട് അങ്കണവാടി ജീവനക്കാരും യുഡിഎഫ് പ്രവർത്തകരും പെരുവയൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.