തിരുവനന്തപുരം: നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടക വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം. പിണറായി വിജയന്‍ ചിരിച്ച് കൊണ്ട് കൈ കൊടുത്താണ് വി ഡി സതീശനെ സ്വീകരിച്ചത്.

പിണറായിക്കൊപ്പം ഭാര്യ കമലയും മകള്‍ വീണയും കൊച്ചുമകനും സതീശനെ സ്വീകരിച്ചു. വി കെ പ്രശാന്തും വീട്ടിലുണ്ടായിരുന്നു. 2016ല്‍ മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്തപ്പോള്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ പിണറായി വിജയന്‍ സന്ദര്‍ശിച്ചിരുന്നു.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു. പിണറായി വിജയന്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കളില്‍ മുതിര്‍ന്ന ഒരാളാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ‘പത്ത് വര്‍ഷം മുഖ്യമന്ത്രിയും 16 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയുമായ പരിണിത പ്രജ്ഞനായ നേതാവാണ് അദ്ദേഹം. പ്രധാനപ്പെട്ട ദൗത്യം ഏറ്റെടുക്കുകയാണ് ഞങ്ങള്‍. അദ്ദേഹം പ്രതിപക്ഷ സ്ഥാനത്തേക്ക് വരിയാണ്. കേരളത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി ഒരുമിച്ച് നില്‍ക്കാന്‍ പറ്റണം. അത് പറ്റുമെന്നാണ് പ്രതീക്ഷ. അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും ഒരുമിച്ച് നില്‍ക്കാന്‍ സാധിക്കില്ല. രാഷ്ട്രീയമുണ്ട്’, വി ഡി സതീശന്‍ പറഞ്ഞു.