വിമാന ഇന്ധന വില കുതിച്ചുയരുന്നതും വ്യോമാതിർത്തി നിയന്ത്രണങ്ങളും വിമാനക്കമ്പനികളുടെ പ്രവർത്തന ചെലവ് വർദ്ധിപ്പിച്ചതോടെ എയർ ഇന്ത്യ അന്താരാഷ്ട്ര സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. വിവിധ അന്താരാഷ്ട്ര റൂട്ടുകളിലെ സർവീസുകൾ നിർത്തിവെക്കുകയോ കുറയ്ക്കുകയോ ചെയ്തിരിക്കുകയാണ് കമ്പനി.
ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, ജൂൺ മുതൽ മൂന്നു മാസത്തേക്ക് അതിന്റെ അന്താരാഷ്ട്ര ശൃംഖലയിലുടനീളം വലിയ വെട്ടിക്കുറയ്ക്കലുകൾ വരുത്തിയതായി ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ നിന്ന് ചിക്കാഗോ, ന്യൂവാർക്ക്, സിംഗപ്പൂർ, ഷാങ്ഹായ് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ പൂർണ്ണമായും നിർത്തിവച്ചതായി റിപ്പോർട്ടിൽ പറയുന്നു.
സാൻ ഫ്രാൻസിസ്കോ, പാരീസ്, ടൊറന്റോ തുടങ്ങിയ നിരവധി പ്രധാന അന്താരാഷ്ട്ര നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിക്കുറച്ചു. പ്രതിദിനം ഏകദേശം 100 വിമാന സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കുന്നതെന്നാണ് വിവരം.
