ലൈംഗിക അതിക്രമകേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചെന്ന് പ്രത്യേക അന്വേഷണസംഘം. കേസില്‍ അന്വേഷണം പൂര്‍ത്തിയായി. അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ നടന്‍ ബോബി കുര്യന്‍ സഹായിച്ചതിനും തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നും അന്വേഷണസംഘം അറിയിച്ചു. കുറ്റപത്രം അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന

ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്തിനെതിരെ തെളിവുകളുണ്ടെങ്കിലും രഞ്ജിത്ത് അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്നത് തെളിയിക്കുന്ന വിവരങ്ങളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. എന്നിരിക്കിലും കേസിന് മുമ്പ് ചില ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നതായി വിവരമുണ്ട്. കേസില്‍ എസ്‌ഐടി കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തില്ല. രഞ്ജിത്തിനെ ബോബി കുര്യനും സഹസംവിധായക ശാലിനിയും സഹായിച്ചു എന്നതിനും തെളിവുകളില്ല. അതേസമയം ജാമ്യ വ്യവസ്ഥയില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് രഞ്ജിത്ത് കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. ജില്ല വിട്ട് പുറത്ത് പോകണമെന്നടക്കമുള്ള ആവശ്യം കോടതിയില്‍ ഉന്നയിക്കും.

ജനുവരി 30 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായിരുന്ന കാരവനില്‍ വെച്ച് രഞ്ജിത്ത് ലൈഗീക അതിക്രമം നടത്തിയെന്നാണ് കേസ്. കരവാന്‍ ഡ്രൈവറെ അടക്കം ലൊക്കേഷനില്‍ ഉണ്ടായിരുന്ന പലരുടെയും മൊഴി എടുക്കുന്നുണ്ട് . ഫോര്‍ട്ട്‌കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലും, കാരവനിലും രഞ്ജിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 10നാണ് കോടതി രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്.