തലശ്ശേരി സെഷന്‍സ് കോടതി എം കെ റാമിൻ്റെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ നിതിന്‍ രാജിന്റെ ആത്മഹത്യയിലെ ഒന്നാം പ്രതി എം കെ റാം മുന്‍കൂര്‍ ജാമ്യം തേടി. ഹൈക്കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തലശ്ശേരി സെഷന്‍സ് കോടതി എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരായ എല്ലാ കുറ്റങ്ങളും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എം കെ റാം നിഷേധിച്ചു.

മറ്റൊരു പ്രകോപനമാണ് നിതിന്‍ രാജിന്റെ മരണകാരണമെന്ന് എം കെ റാം പറയുന്നു. ലോണ്‍ വായ്പയാണ് മരണകാരണം. അതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാലിന്റെ മുറിയില്‍ വെച്ച് ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നിതിന്‍ ആത്മഹത്യ ചെയ്തതെന്ന് റാം വാദിക്കുന്നു. തനിക്ക് മരണത്തില്‍ പങ്കില്ലെന്നും വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാനോ ആത്മഹത്യയിലേക്ക് തള്ളി വിടാനോ ഉള്ള ലക്ഷ്യമില്ലായിരുന്നുവെന്നും റാം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കൂട്ടിച്ചേര്‍ത്തു.

അന്വേഷണവുമായി സഹകരിക്കാമെന്നും എന്നാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായി സ്വാധീനമുള്ള യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് ശ്രമം. അതിന് തന്നെ ബലിയാടാക്കുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന ഒരു വിഭാഗം തനിക്കെതിരെ സമ്മര്‍ദം ചെലുത്തുന്നു. താന്‍ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

കേസില്‍ കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം. അത് പരിശോധിച്ചാല്‍ തന്റെ നിരപരാധിത്വം തെളിയും. അനാവശ്യമായ മാധ്യമവിചാരണയാണ് നടക്കുന്നത്. സെഷന്‍സ് കോടതി പോലും വസ്തുതകള്‍ പരിശോധിക്കാതെ മാധ്യമവാര്‍ത്തകളെ പരിഗണിച്ചെന്നും അപേക്ഷയില്‍ പറയുന്നു.