തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ ചികിത്സയിലായിരുന്നു
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സി സതീശന്‍ മരിച്ചു. ശരീരത്തില്‍ നൂറ് ശതമാനവും പൊള്ളലേറ്റ നിലയില്‍ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15ആയി.
വെടിക്കെട്ട് നിർമ്മാണ പ്രവർത്തനങ്ങളിൽ 13 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ടായിരുന്ന ആളാണ് സതീശൻ. 2024ൽ തൃശൂർ പൂരത്തിലെ ആദ്യ സൗഹൃദ വെടിക്കെട്ട് ഒരുക്കിയത് സതീശനായിരുന്നു. പാറമേക്കാവിനും തിരുവമ്പാടിക്കുമായാണ് അന്ന് വെടിക്കെട്ട് ഒരുക്കിയത്. പിതാവ് മണിപാപ്പൻ്റെ പാത പിന്തുടർന്നാണ് സതീശൻ വെടിക്കെട്ട് രംഗത്തേയ്ക്ക് വന്നത്. വർഷങ്ങളായി തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസിയായിരുന്നു മണിപാപ്പൻ. അച്ഛന്റെ മരണത്തെ തുടർന്നാണ് സതീശൻ വെടിക്കെട്ട് നടത്തിപ്പ് ഏറ്റെടുത്തത്.
ഉത്രാളിക്കാവ്, കുറ്റിയങ്കാവ് പൂരങ്ങളിലെ വെടിക്കെട്ടുകൾ ചെയ്‌ത് കൈവഴക്കം വന്ന വ്യക്തിയാണ് ഇദേഹം. തൃശൂരിലും മറ്റ് പ്രദേശങ്ങളിലും പ്രധാന പൂരങ്ങൾക്ക് ചുക്കാൻപിടിക്കുന്ന വ്യക്തി കൂടിയാണ് സതീശൻ. മണി ഫയർവർക്സ് എന്ന പേരിലാണ് ഇവരുടെ വെടിക്കെട്ട് നിർമ്മാണശാലയുടെ ലൈസൻസ്. നെന്മാറ-വല്ലങ്ങി വേല വെടിക്കെട്ടിനും നേതൃത്വം നൽകിയത് മണി ഫയർവർക്സാണ്. ഇത്തവണ തിരുവമ്പാടി ദേവസ്വത്തിനുവേണ്ടി മാത്രമാണ് സതീശൻ വെടിക്കെട്ട് ഒരുക്കിയത്. പൂരത്തിനായി കാത്തുവെച്ചത് വിസ്മയങ്ങളായിരുന്നു. സുരക്ഷാക്രമീകരണങ്ങളെല്ലാം ഉറപ്പാക്കിയിരുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞത്.
