ണാഘോഷത്തിനിടെ മാരകായുധങ്ങളുമായി ആക്രമണം. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം നടന്നത്. മാരകായുധങ്ങളുമായി കടന്നുകയറി ആക്രമിച്ച സംഭവത്തിൽ ഒരു യുവതി അടക്കം മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചിറയിൻകീഴ് ഈഞ്ചയ്ക്കൽ സ്വദേശികളായ പ്രവീൺ ലാൽ (34), ഉണ്ണി (28), ജയേഷ് (24), ആറ്റുവരമ്പ് സ്വദേശി കിരൺപ്രകാശ് (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചിറയിൻകീഴ് കുറട്ടുവിളാകം പൗരസമിതിയുടെ നേതൃത്വത്തിൽ നടക്കുകയായിരുന്ന ഓണാഘോഷങ്ങൾക്കിടെ ഈ മാസം എട്ടിന് രാത്രി 9.30ഓടെയാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ സംഘം മാരകായുധങ്ങളുമായി അക്രമം അഴിച്ചുവിടുകയായിരുന്നു. പരിപാടി കാണാനിരുന്ന നാട്ടുകാർക്കിടയിലേക്ക് അക്രമിസംഘം ബൈക്കുകൾ ഓടിച്ചുകയറ്റി. പിന്നാലെ നാട്ടുകാർക്കെതിരെ അസഭ്യവർഷം നടത്തിയ ഇവർ വാള് കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഘാടകരിൽ ചിലർ അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതാണ് സംഘർഷം വർധിക്കാൻ ഇടയാക്കിയത്.

ഇതോടെ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് സംഘർഷം ആരംഭിച്ചു. ഇതിനിടെ അച്ചുലാൽ (35), അജിത്ത് (37), മോനിഷ (37) എന്നിവരെ അക്രമികൾ വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. ആക്രമണത്തിൽ അച്ചുലാലിനും അജിത്തിനും ഗുരുതര പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദ്രോഗി കൂടിയായ മോനിഷയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്റർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

2022ൽ നടന്ന ഓണാഘോഷത്തിനിടെയും സമാനമായ അക്രമം നടന്നിരുന്നു. ഇതേ പ്രതികളാണ് ഇപ്പോഴത്തെ സംഭവത്തിലും ഉൾപ്പെട്ടിട്ടുള്ളത് എന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.