Photo: AP

ന്യൂയോര്‍ക്ക്: 2024 ടി20 ലോകകപ്പില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ അയര്‍ലന്‍ഡിനെ എട്ടു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ ശേഷം ഫീല്‍ഡിങ് തിരഞ്ഞെടുത്ത് അയര്‍ലന്‍ഡിനെ 16 ഓവറില്‍ 96 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 12.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

പിച്ചിലെ അപ്രതീക്ഷിത ബൗണ്‍സ് ബുദ്ധിമുട്ട് സൃഷ്ടിച്ച മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ചുറിയാണ് ജയം എളുപ്പമാക്കിയത്. 37 പന്തുകള്‍ നേരിട്ട് 52 റണ്‍സെടുത്ത രോഹിത്, കൈക്ക് പന്തുകൊണ്ടതിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. മൂന്നു സിക്‌സും നാല് ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്.

രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത വിരാട് കോലിക്ക് അഞ്ചു പന്തില്‍ നിന്ന് ഒരു റണ്‍ മാത്രമാണ് നേടാനായത്. പിന്നാലെ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് – ഋഷഭ് പന്ത് സഖ്യം 54 റണ്‍സ് ചേര്‍ത്ത് മത്സരം വരുതിയിലാക്കി. തുടര്‍ന്ന് 10-ാം ഓവറിനു ശേഷം രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. 26 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്ന് ഫോറുമടക്കം 36 റണ്‍സോടെ പുറത്താകാതെ നിന്ന പന്ത് 12-ാം ഓവറിലെ രണ്ടാം പന്ത് അതിര്‍ത്തി കടത്തി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവാണ് (2) പുറത്തായ മറ്റൊരു താരം.

നേരത്തേ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം നേടിയ അര്‍ഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയുമാണ് ഐറിഷ് നിരയെ എറിഞ്ഞിട്ടത്.

ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പിടിച്ചുനില്‍ക്കാന്‍ അയര്‍ലന്‍ഡിനായില്ല. ഏഴാമനായി ബാറ്റിങ്ങിനെത്തി 14 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ഗാരെത് ഡെലാനിയാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. മൂന്ന് സിക്‌സറുകള്‍ മാത്രം പിറന്ന ഐറിഷ് ഇന്നിങ്‌സില്‍ രണ്ട്. സിക്‌സറുകള്‍ നേടിയത് ഡെലാനിയായിരുന്നു.

ഡെലാനിയെ കൂടാതെ ലോര്‍കാന്‍ ടക്കര്‍ (10), കര്‍ട്ടിസ് കാംപെര്‍ (12), ജോഷ്വാ ലിറ്റില്‍ (14) എന്നിവര്‍ക്ക് മാത്രമാണ് ഐറിഷ് നിരയില്‍ രണ്ടക്കം കടക്കാനായത്. ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിങ് (2), ആന്‍ഡ്രു ബാല്‍ബിര്‍ണി (5), ഹാരി ടെക്റ്റര്‍ (4), ജോര്‍ജ് ഡോക്‌റെല്‍ (3) എന്നിവരെല്ലാം പൂര്‍ണ പരാജയമായി.