അപകടത്തിൽ പെട്ട കാർ, ഇൻസൈറ്റിൽ ആന്റിയ

ബിസ്മി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് സമീപമുള്ള കടയുടെ പടികളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ മലക്കം മറിഞ്ഞുവീണു.

കൊട്ടാരക്കര (കൊല്ലം): കൊട്ടാരക്കര വാളകത്ത് അമ്മ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി മറിഞ്ഞുണ്ടായ അപകടത്തില്‍ മകള്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ലോവര്‍ കരിക്കം ന്യൂ ഹൗസില്‍ ജയിംസ് ജോര്‍ജിന്റെയും ബിസ്മിയുടെയും മകള്‍ ആന്റിയ (16) ആണ് മരിച്ചത്.

കാര്‍ ഓടിച്ചിരുന്ന ബിസ്മി (39), ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ശോശാമ്മ (76) എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ എം.സി. റോഡില്‍ വാളകം വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം.

ശോശാമ്മയെ വെഞ്ഞാറമ്മൂട് മെഡിക്കല്‍ കോളേജില്‍ കാണിച്ച ശേഷം മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. ബിസ്മി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് സമീപമുള്ള കടയുടെ പടികളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ മലക്കം മറിഞ്ഞു.

മറിഞ്ഞ കാറിനടയില്‍പ്പെട്ട ആന്റിയയുടെ തലയുടെ ഒരു ഭാഗം അറ്റുപോയ നിലയിലായിരുന്നു. സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടിയ ആന്റിയ പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുകയായിരുന്നു. ആന്റിയയ്ക്ക് ആന്‍ഡ്രിറ്റ, ആന്‍സണ്‍ എന്നീ രണ്ട് സഹോദരങ്ങളാണുള്ളത്.