പ്രതീകാത്മക ചിത്രം

പത്തനംതിട്ട: ബൈക്കപകടത്തില്‍പ്പെട്ട സഹയാത്രികനെ വഴിയിലുപേക്ഷിച്ച് യുവാവിന്റെ മനഃസാക്ഷിയില്ലാത്ത പെരുമാറ്റം. ഗുരുതരമായി പരിക്കേറ്റ 17- കാരനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണമടഞ്ഞു. സംഭവത്തില്‍ പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദ്(23)നെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇലന്തൂര്‍ നെല്ലിക്കാല പ്ലാങ്കൂട്ടത്തില്‍ മേലേതില്‍വീട്ടിലെ സുധീഷ് (17) ആണ് മരിച്ചത്. സഹദ് ഓടിച്ചിരുന്ന ബൈക്കിന്റെ പിന്‍സീറ്റിലായിരുന്നു സുധീഷ് യാത്ര ചെയ്തിരുന്നത്. രാത്രി എട്ടരയോട് കൂടി സഹദ് സുധീഷിനെ വീട്ടില്‍നിന്ന് വിളിച്ചുകൊണ്ടുപോയതാണ്. പത്തനംതിട്ട-കോഴഞ്ചേരി റോഡില്‍ രാത്രി 9:11 ഓടെ ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു.

എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. പിന്‍സീറ്റ് യാത്രക്കാരനായിരുന്ന സുധീഷ് റോഡില്‍ തലയടിച്ചാണ് വീണതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

വീണിടത്ത് നിന്ന് എഴുന്നേറ്റ സഹദ് ചലനമറ്റ് കിടന്ന സുധീഷിനെ തിരിഞ്ഞ്‌നോക്കാതെ ബൈക്കെടുത്ത് പോകുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. തുടര്‍ന്ന് പരിസരത്തുണ്ടായിരുന്നവര്‍ മുങ്ങാന്‍ ശ്രമിച്ച സഹദിനെ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിച്ചു. ഇതിനിടെ പോലീസ് സുധീഷിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത സഹദ് ലഹരിക്കടത്ത് സംഘത്തിലെ കണ്ണിയാണെന്ന വിവരവും പോലീസ് നല്‍കുന്നുണ്ട്.