Photo: PTI

വിശാഖപട്ടണം: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ താരങ്ങള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റര്‍മാരായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തിയ കൊല്‍ക്കത്ത നിര 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 272 റണ്‍സായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്ന നേട്ടവും ഇതോടെ കൊല്‍ക്കത്ത സ്വന്തമാക്കി.

സുനില്‍ നരെയ്ന്‍, യുവതാരം ആംഗ്രിഷ് രഘുവംശി, ആന്ദ്രേ റസ്സല്‍, റിങ്കു സിങ് എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സുകളാണ് ടീമിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍ കൊല്‍ക്കത്തയുടെ വെടിക്കെട്ടിനിടയിലും ആരാധകരുടെയും സോഷ്യല്‍ മീഡിയയുടെയും കൈയടി നേടിയ ഒരു പന്തുണ്ടായിരുന്നു. 19 പന്തില്‍ നിന്ന് 41 റണ്‍സുമായി മുന്നേറുകയായിരുന്ന റസ്സലിനെ വീഴ്ത്താന്‍ 20-ാം ഓവറില്‍ ഇഷാന്ത് ശര്‍മ എറിഞ്ഞ ആദ്യ പന്ത്. കളിയില്‍ ഡല്‍ഹി ആരാധകര്‍ക്ക് ലഭിച്ച മനോഹരമൂഹൂര്‍ത്തങ്ങളിലൊന്ന് ഈ പന്തായിരുന്നു. ക്രീസില്‍ തകര്‍പ്പന്‍ ഫോമിലുണ്ടായിരുന്ന റസ്സലിന്റെ കുറ്റിതെറിപ്പിച്ച ഒരു കിടുക്കാച്ചി യോര്‍ക്കര്‍.

144 കി.മീ വേഗത്തിലെത്തിയ ഇഷാന്തിന്റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച റസ്സല്‍ അടിതെറ്റി ക്രീസില്‍ വീണുപോകുകയും ചെയ്തു. ഒന്ന് ബാറ്റ് വെക്കാന്‍ പോലുമാകാതെയായിരുന്നു റസ്സലിന്റെ പുറത്താകല്‍. എഴുന്നേറ്റ് ഇഷാന്തിനെ നോക്കി കൈയടിച്ച് അഭിനന്ദിച്ച ശേഷമാണ് റസ്സല്‍ ക്രീസ് വിട്ടത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.