കളമശേരി കുസാറ്റ് ക്യാംപസിൽ ഗാനമേള നടക്കുന്ന സ്ഥലത്തേക്കു വിദ്യാർഥികൾ കൂട്ടമായി പടി കടന്നെത്തുന്നു. അപകടത്തിനു നിമിഷങ്ങൾ മുൻപുള്ള വിഡിയോ ദൃശ്യത്തിൽ നിന്ന്.

കൊച്ചി ∙ കുസാറ്റിലെ ടെക് ഫെസ്റ്റിനു മുമ്പ് കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ഡോ. ദീപക്ക് കുമാർ സാഹു നല്‍കിയ കത്തിൽ എന്തു നടപടി സ്വീകരിച്ചെന്നു വ്യക്തമാക്കാൻ റജിസ്ട്രാറിന് ഹൈക്കോടതി നിർദേശം. ടെക് ഫെസ്റ്റിനിടെ നാലു പേർ‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ആവർത്തിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് ഉണ്ടാകേണ്ടത് എന്നും കോടതി അഭിപ്രായപ്പെട്ടു.

ടെക് ഫെസ്റ്റിന്റെ കാര്യം പൊലീസിനെ അറിയിക്കുന്നത് ഉൾപ്പെടെ കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്ശ്യപ്പെട്ട് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പിൽ റജിസ്ട്രാർക്ക് കത്തു നൽകിയിരുന്നു. എന്നാൽ ഈ കത്ത് റജിസ്ട്രാർ അവഗണിക്കുകയായിരുന്നു എന്നാണ് പ്രിൻസിപ്പലിന്റെ ആരോപണം. എന്നാൽ താനടക്കം മൂന്ന് അധ്യാപകരെ ബലിയാടാക്കി റജിസ്ട്രാറെ സംരക്ഷിക്കാനാണ് ശ്രമമെന്നും അതിനാൽ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സാഹു കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നൽകിയ ഹർജിയാണ് കോടതിക്ക് മുമ്പാകെ ഉള്ളത്.

പരിപാടിക്ക് തങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ല എന്നാണ് പൊലീസ് നിലപാട്. എന്നാൽ പൊലീസിനെ അറിയിച്ചിരുന്നു എന്ന് കുസാറ്റ് അധികൃതരും നിലപാടെടുത്തു. അതിനിടെയാണ്, പരിപാടിക്ക് കൂടുതൽ സുരക്ഷ ആവശ്യപ്പെട്ട് പ്രിൻസിപ്പൽ റജിസ്ട്രാർക്ക് നൽകിയ കത്ത് പുറത്തു വന്നത്. ക്യാംപസുകളിൽ കലാപരിപാടികൾ നടക്കുമ്പോൾ സ്വീകരിക്കേണ്ട കാര്യങ്ങളുടെ മാർഗരേഖ തയാറാക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ പകർപ്പ് ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു. കേസ് ഇനി ഫെബ്രുവരി 15ന് പരിഗണിക്കും.