ഇ.ഡി കസ്റ്റഡിയിലായ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ റാഞ്ചിയിലെ കോടതിയിൽ ഹാജരാക്കിയപ്പോൾ. ചിത്രം: പിടിഐ
ന്യൂഡൽഹി∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അറസ്റ്റിനെതിരെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മുൻമുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ നൽകിയ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിർദേശം നൽകിയത്. ഒരു ഹർജിയില്‍ ഇടപെട്ടാൽ എല്ലാ ഹർജികളിലും ഇടപെടേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തിനു തൊട്ടുപിന്നാലെ ജാർഖണ്ഡ് മുക്തി മോർച്ചയുടെ ഒരു ഹർജി ഹൈക്കോടതിയിൽ എത്തിയിരുന്നു. ഇതിനു പിന്നലെയാണ് ഹേമന്ത് സോറൻ നേരിട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികാര ദുർവിനിയോഗം നടത്തി എന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.
ഹേമന്ത് സോറന്റെ ഹർജി പരിഗണിച്ച സുപ്രീംകോടതി, ഹൈക്കോടതിയിലാണ് ഈ ഹർജി ആദ്യമെത്തേണ്ടതെന്ന് വ്യക്തമാക്കി. ഹൈക്കോടതിയുടെ പരിധിയിൽ നിൽക്കുന്ന വിഷയത്തിൽ ഇടപെടുന്നത് ശരിയല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹേമന്ത് സോറന്റെ ഹർജിയിൽ വാദം കേട്ടത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹേമന്ത് സോറനു വേണ്ടി ഹാജരായത്.
