തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഗണ്‍മാന്‍ അനില്‍കുമാര്‍, പൊലീസുകാരായ എസ് സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഡിജിപി ഉടന്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കും. ഗുരുതരമായ ചട്ടലംഘനമാണ് ഉണ്ടായതെന്നും ശക്തമായ വകുപ്പുതല നടപടി വേണമെന്നും എസ്‌ഐടി ശുപാര്‍ശ ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്താനും തീരുമാനമായിട്ടുണ്ട്.

ഗണ്‍മാന്‍ അനില്‍കുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ എസ് സന്ദീപും ആലപ്പുഴ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. വിഐപി സുരക്ഷയുടെ ഭാഗമായി ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണ് തങ്ങള്‍ നടത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ ജാമ്യാപേക്ഷയില്‍ വാദിച്ചത്. കേസിന് പിന്നില്‍ രാഷ്ട്രീയ- വ്യക്തി വിരോധമാണെന്നും ഉദ്യോഗസ്ഥര്‍ ആരോപിച്ചു. ‘മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് നേരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചടുക്കുകയും വാഹനത്തില്‍ ഇടിക്കുകയും ചെയ്തു. Z പ്ലസ് സുരക്ഷയുളള മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് ഇടപെട്ടത്. നടന്നത് ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണ് എന്നും ജാമ്യഹര്‍ജിയില്‍ പ്രതികള്‍ വാദിച്ചു.