ഡൽഹി: വനിതാ സംവരണ ഭേദഗതി, മണ്ഡല പുനർനിർണയം അടക്കമുള്ള ബില്ലുകളിൽ പ്രക്ഷുബ്ധമായി ലോക്സഭ. ബിൽ അവതരണത്തിന് ഭരണപക്ഷം അനുമതി തേടിയതോടെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കുകയായിരുന്നു. സഭാ ചട്ടങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രിയുടെ താക്കീത്. പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ വനിതാ സംവരണ ബിൽ അവതരണത്തിന് അനുമതി ലഭിച്ചു. 207 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 126 പേരാണ് എതിർത്തത്.
അന്തരിച്ച ഗായിക ആശാ ഭോസ്‌ലെയ്ക്കും അന്തരിച്ച മുൻ അംഗങ്ങൾക്കും ആദരാഞ്ജലി അർപ്പിച്ചാണ് സഭാ നടപടികൾ തുടങ്ങിയത്. ബില്ലുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ആരംഭിച്ചതോടെ പ്രതിപക്ഷ എംപിമാർ എതിർപ്പ് വ്യക്തമാക്കി. ബില്ലിനോട് സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. വനിത ബിൽ ഭേദഗതി അവതരിപ്പിക്കാൻ സർക്കാർ അനുമതി തേടിയതോടെ കെ.സി. വേണുഗോപാൽ എംപി എതിർത്ത് സംസാരിച്ചു.
ഫെഡറൽ തത്വത്തിന് നേരെയുള്ള ആക്രമണമാണെന്നും ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കമാണെന്നും കെസി പറഞ്ഞു. മുസ്ലീം വനിതകൾക്ക് ബില്ലിൽ സംവരണം വേണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. എന്നാ മതാടിസ്ഥാനത്തിൽ മുസ്ലീങ്ങൾക്ക് സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമെന്നായിരുന്നു അമിത് ഷായുടെ മറുപടി. മണ്ഡല പുനർനിർണയത്തിലും ശക്തമായ എതിർപ്പാണ് പ്രതിപക്ഷ എംപിമാർ അറിയിച്ചത്.
ഡിഎംകെ അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ചാണ് സഭയിൽ എത്തിയത്. സെൻസസ് നടപ്പാക്കിയിട്ടാണ് പുനർനിർണ്ണയം വേണ്ടത്. ഇന്ത്യൻ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണിത്. 2029 ൽ പരാജയം മറിക്കടക്കാനുള്ള നീക്കമാണ്. ബിൽ പിൻവലിക്കണമെന്നും കെസി ആവശ്യപ്പെട്ടു. ഭരണഘടന പാലിച്ചു വേണം ബിൽ അവതരിപ്പിക്കാനെന്ന് എസ്‌പി അംഗം ധർമേന്ദ്ര യാദവ് പറഞ്ഞു.
