ആകെ സീറ്റുകൾ 850 ആയി വർദ്ധിപ്പിക്കുന്നതിനാണ് പ്രധാനമായും തീരുമാനം ഉള്ളത്. ഇതിൽ 815 അംഗങ്ങൾ പ്രാദേശിക മണ്ഡലങ്ങളിൽ നിന്നും 35 പേർ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും എത്തും. 2026-ന് ശേഷമുള്ള സെൻസസ് വരുന്നത് വരെ കാത്തിരിക്കണമെന്ന വ്യവസ്ഥ ഭേദഗതി ചെയ്യും. ഇതോടെ 2026-ലെ സെൻസസ് പൂർത്തിയാകുന്നതിന് മുൻപേ പുനർനിർണയം നടത്താൻ സാധിക്കും.

ന്യൂഡൽഹി: ലോക്‌സഭയിലെ സീറ്റുകൾ 543-ൽ നിന്ന് 850 ആക്കി ഉയർത്തുന്നതിനും വനിതാ സംവരണത്തിനായി മണ്ഡല പുനർനിർണയം വേഗത്തിലാക്കുന്നതിനുമുള്ള 131-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിൽ വോട്ടെടുപ്പിലൂടെയാണ് ബില്ലിന് അവതരണാനുമതി ലഭിച്ചത്. സഭയിലുണ്ടായിരുന്ന 333 എംപിമാരിൽ 251 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്തു.

ആകെ സീറ്റുകൾ 850 ആയി വർദ്ധിപ്പിക്കുന്നതിനാണ് പ്രധാനമായും തീരുമാനം ഉള്ളത്. ഇതിൽ 815 അംഗങ്ങൾ പ്രാദേശിക മണ്ഡലങ്ങളിൽ നിന്നും 35 പേർ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും എത്തും. 2026-ന് ശേഷമുള്ള സെൻസസ് വരുന്നത് വരെ കാത്തിരിക്കണമെന്ന വ്യവസ്ഥ ഭേദഗതി ചെയ്യും. ഇതോടെ 2026-ലെ സെൻസസ് പൂർത്തിയാകുന്നതിന് മുൻപേ പുനർനിർണയം നടത്താൻ സാധിക്കും.

മണ്ഡല പുനർനിർണയത്തിലൂടെ കേരളത്തിലെ ലോക്‌സഭാ സീറ്റുകൾ നിലവിലുള്ള 20-ൽ നിന്നും 30 ആയി ഉയരുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടത്.

ബില്ലിനെതിരെ സിപിഎം നേതാവ് കെ. രാധാകൃഷ്ണൻ, കെ.സി. വേണുഗോപാൽ, അസദുദ്ദീൻ ഒവൈസി, എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ രംഗത്തെത്തി. ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് കെ.സി. വേണുഗോപാൽ വിമർശിച്ചു. വിമർശനങ്ങൾക്ക് ചർച്ചയിൽ മറുപടി നൽകാമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ നഷ്ടമാകില്ലെന്നും ജനസംഖ്യാനുപാതികമായ സീറ്റ് വർദ്ധനവ് എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകുമെന്നും കിരൺ റിജിജു സഭയെ അറിയിച്ചു.

ബില്ലിന്മേൽ 12 മുതൽ 18 മണിക്കൂർ വരെ നീളുന്ന വിപുലമായ ചർച്ച നടക്കും. നാളെ വൈകിട്ട് നാല് മണിക്ക് ബില്ലുകളിൽ വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കർ ഓം ബിർല അറിയിച്ചു.