വിഷു ആഘോഷങ്ങൾക്കിടെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 130 രൂപ വർധിച്ച് 14,240 രൂപയിലെത്തി. പവൻ വില 1,040 രൂപ വർധിച്ച് 1,13,920 രൂപയുമായി. യുഎസ് ഇറാൻ സമാധാന ചർച്ചകൾ ഉടൻ നടക്കുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ വില കുതിച്ചതോടെയാണ് കേരളത്തിലും മാറ്റം. കഴിഞ്ഞ ദിവസം ഇസ്‍ലമാബാദിൽ നടന്ന സമാധാന ചർച്ച പരാജയപ്പെട്ടെങ്കിലും ഇരുവിഭാഗവും നയതന്ത്ര ബന്ധങ്ങൾ തുടർന്നു. നേരത്തെയുണ്ടായിരുന്ന തീവ്ര നിലപാടുകളിൽ യുഎസും ഇറാനും അയവു വരുത്തിയിട്ടുണ്ട്. അടുത്ത് നടക്കുന്ന സമാധാന ചർച്ചയിൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണി. ഇതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 95 ഡോളറിൽ താഴെയെത്തി. അമേരിക്കൻ കറൻസിയുടെ വിനിമയ നിരക്കും ഇടിഞ്ഞു. മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നത് കൂടുതൽ എളുപ്പമായി.
രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,870 ഡോളർ വരെയെത്തി. നിലവിൽ ഒരൽപം കുറഞ്ഞ് 4,825 ഡോളർ എന്ന നിലയിലാണ്. വെള്ളി വില 6 ശതമാനത്തോളം കുതിച്ച് ഔൺസിന് 80 ഡോളറിലെത്തി. സമാധാന ശ്രമങ്ങൾ വിജയിച്ചാൽ സ്വർണവില ഇനിയും വർധിക്കും. ഇന്നത്തെ വിലയിൽ കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തു ശതമാനം പണിക്കൂലി സഹിതം 1.29 ലക്ഷം രൂപയെങ്കിലും നൽകേണ്ടി വരും. വില ഉയർന്നത് വിഷു ദിനത്തിൽ സ്വർണം വാങ്ങാൻ ഇരുന്നവർക്ക് തിരിച്ചടിയാണിത്. രണ്ട് ദിവസത്തിൽ പവന് വർധിച്ചത് 2,120 രൂപയാണ്.
