മലപ്പുറം: വീടിന്‍റെ പിന്‍ഭാഗത്ത് മദ്യവില്‍പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ വിദേശ മദ്യവുമായി യുവതി എക്‌സൈസിന്‍റെ പിടിയിലായി. 34 ലിറ്റര്‍ വിദേശ മദ്യവുമായി ചുങ്കത്തറ സ്വദേശിനി ബേബി (38) ആണ് നിലമ്പൂര്‍ എക്സൈസിന്റെ പിടിയിലായത്.

വീടിന്‍റെ പരിസരങ്ങളില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മദ്യ കുപ്പികള്‍. നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ ബിജു പി എബ്രഹാമും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. 36 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ കുപ്പികളാണ് എക്‌സൈസ് സംഘം ഇവിടെ നിന്നും കണ്ടെടുത്തത്. അബ്കാരി നിയമം 55 എ, 55 ഐ, 13 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഘം പരിശോധനയ്ക്ക് എത്തിയ സമയം ബേബിയുടെ വീടിന്‍റെ പിന്‍ഭാഗത്തെ ഷെഡില്‍ മദ്യ വില്‍പന നടത്തുകയായിരുന്നു.

പുതുവത്സര വിപണി ലക്ഷ്യമിട്ടാണ് ബേബി ഇത്രയധികം മദ്യം സൂക്ഷിച്ചതും വില്‍പന നടത്തിയതും. ക്രിസ്മസ്, പുതുവത്സര പ്രത്യേക പരിശോധനയുടെ ഭാഗമായാണ് എക്‌സൈസ് സംഘം വീട്ടില്‍ പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ സി കെ റം ഷുദിന്‍, സി ഇ ഒ മാരായ ആബിദ്, വിഷ്ണുജിത്ത്, ഡബ്ല്യു സി ഇ ഒ ഷീന എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.