പി.പി. ദിവ്യ

കണ്ണൂര്‍ : എ.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ ജാമ്യം ലഭിച്ച പി.പി.ദിവ്യ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ജാമ്യവ്യവസ്ഥ പ്രകാരമാണ് ദിവ്യ ഹാജരായത്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല. ജാമ്യവ്യവസ്ഥപ്രകാരം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണമെന്നാണ്. അതിന്റെയടിസ്ഥാനത്തിലാണ് കണ്ണൂര്‍ ടൗണ്‍ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ മുന്‍പാകെ ദിവ്യ ഹാജരായത്. വിഷയത്തില്‍ പാര്‍ട്ടിയടക്കം എടുത്ത നടപടിയില്‍ വലിയ അതൃപ്തി അവര്‍ക്കുണ്ട്. അതില്‍ ഒരു ഫേസ്ബുക്ക് കുറിപ്പ് മാത്രമാണ് അവര്‍ പുറത്തുവിട്ടത്. അതിനപ്പുറം എന്തെങ്കിലും പറയാനുണ്ടോ നടപടിയ്‌ക്കെതിരേ കണ്‍ട്രോള്‍ കമ്മീഷനെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പി.പി.ദിവ്യ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഈ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ പ്രതികരണത്തിന് ദിവ്യ മുതിരുന്നില്ല.

കഴിഞ്ഞ ദിവസം സി.പി.എം. കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി.ജയരാജന്‍ പി.പി. ദിവ്യയെ പൂര്‍ണമായും തള്ളാതെയാണ് നിലപാടെടുത്തത്. കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്ന കാര്യത്തില്‍ രണ്ടുതരം നിലപാടുണ്ട്. ആ അഭിപ്രായത്തില്‍ സമഗ്രഅന്വേഷണം നടത്തണം. സമഗ്ര അന്വേഷണം നടത്തി നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നാണ് ജയരാജന്‍ പറയുന്നത്. ആ നിലപാടും മുന്നിലുണ്ട്. വിഷയത്തില്‍ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്ത കാര്യം അതിന് ശേഷം ഈ കേസന്വേഷണവുമായ് ബന്ധപ്പെട്ട കാര്യത്തിലൊക്കെ ദിവ്യയ്ക്ക് എന്താണ് പറയാനുള്ളത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്.

കേസുമായി ബന്ധപ്പെട്ട് ഒളിച്ചുകളി പോലീസിന്റെ ഭാഗത്ത് നിന്നുണ്ട്. കേസില്‍ കൈക്കൂലി വാങ്ങിയോ ഇല്ലയോയെന്ന നിജസ്ഥിതിയാണ് അറിയേണ്ടതെന്നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പറയുന്നത്. സ്വഭാവികമായും പ്രശാന്തനെതിരേ കേസെടുക്കേണ്ടതാണ്. കേസെടുക്കുകയോ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയോയുണ്ടായില്ല. പ്രശാന്തന്റെ വ്യാജ ഒപ്പ്, കത്ത് തുടങ്ങിയ കാര്യങ്ങളിലേയ്ക്ക് അന്വേഷണം പോകേണ്ടതുണ്ട്.